കൊലക്കുറ്റം ചുമത്തണം,കുടുംബം

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്നാണ് പരാതി. മകൻറെ മരണത്തിൽ നിയമ പോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിൻറെ തീരുമാനം.


നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കുടുംബം പറയുമ്പോഴും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് സിദ്ദാർഥിൻ്റെ പിതാവ് പറയുന്നു. റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി നല്ല രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ദാർഥിൻ്റെ അച്ഛൻ ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിൻ്റെ ആലോചന.
മരണത്തിന് ശേഷം ഉയർന്നുവന്ന പരാതിയിലും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സിദ്ദാർഥിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതുവരെ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളും നെടുമങ്ങാട്ടെ വീട്ടിലെത്തി പറയുന്നു.

Advertisement