ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം

തിരുവനന്തപുരം .ലോക്സഭാ തിരഞ്ഞെടുപ്പിലെ സി.പി.ഐ.എം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും,ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും.സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ അനുമതി നല്‍കിയതിന് പിന്നാലെ പി.ബിയുടെ അനുമതിയോടെ ഈ മാസം 27നാകും സ്ഥാനാർഥി പ്രഖ്യാപനം.

ഇരുപത് സീറ്റുകളിൽ 15 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്.
സ്ഥാനാർഥികളെ സംബന്ധിച്ച് പ്രാഥമിക
ധാരണ ആയിട്ടുണ്ട്.സംസ്ഥാനസെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്.അതിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും.രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും,വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനെ തന്നെയാണ് നേതൃത്വം പരിഗണിക്കുന്നത്.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കും.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി ജോയ് ആറ്റിങ്ങലിൽ
മത്സരത്തിനിറങ്ങും.കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ ശുപാർശ.പക്ഷെ ടി.വി രാജേഷിന്‍റെ പേര് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിലും മത്സരിക്കും.
പൊന്നാനിയിൽ കെ.ടി ജലിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ
താൽപര്യം.എന്നാൽ വി വസീഫിന്റെ പേരും പരിഗണനയിലുണ്ട്.മലപ്പുറത്ത് വി.പി സാനു,അബ്ദുള്ള നവാസ് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളത്.സാജു പോള്‍,
കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പാ ദാസ് എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്.കൊല്ലം മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെ നേരിടാൻ എം.മുകേഷിനെയാണ് ജില്ലാ കമ്മിറ്റി നിർദ്ദേശിക്കുന്നത്.എന്നാല്‍ ഐഷാ പോറ്റിയുടെ പേര് സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്.ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും.
ആലപ്പുഴയിൽ എ എം ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.
എറണാകുളത്ത് പൊതു സ്വതന്ത്രനെയാണ് പാർട്ടി ആലോചിക്കുന്നത്.യേശുദാസ് പറപ്പള്ളി,കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നിവരും പേരുമുണ്ട്.
സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെയും,സംസ്ഥാന കമ്മിറ്റിയുടെയും, കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരത്തിന് പിന്നാലെ ഈ 27ന് സ്ഥാനാർഥികളെ സി.പി.ഐ.എം പ്രഖ്യാപിക്കും.

സാധ്യതാ പട്ടിക ഇങ്ങനെ

ആറ്റിങ്ങൽ- വി.ജോയ്
കൊല്ലം- എം.മുകേഷ്
പത്തനംതിട്ട- ടി.എം തോമസ് ഐസക്ക്
ആലപ്പുഴ- എ എം ആരിഫ്
ഇടുക്കി- ജോയ്സ് ജോർജ്
ചാലക്കുടി- സി.രവീന്ദ്രനാഥ്/സാജു/പുഷ്പാ ദാസ്
പാലക്കാട്- എ.വിജയരാഘവൻ
ആലത്തൂർ- കെ.രാധാകൃഷ്ണൻ
പൊന്നാനി- കെ.റ്റി ജലീൽ/വി.വസീഫ്
മലപ്പുറം – വി.പി സാനു/അബ്ദുള്ള നവാസ്
കോഴിക്കോട്- എളമരം കരീം
വടകര- കെ.കെ ശൈലജ
കണ്ണൂർ- എം.വി ജയരാജൻ
കാസർകോട്- എം.വി ബാലകൃഷ്ണൻ
എറണാകുളം – പൊതുസ്വതന്ത്രൻ

Advertisement