മാസപ്പടി, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Advertisement

തിരുവനന്തപരും: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.

കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ യുടെ ആവശ്യമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിനായി വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന് വന്‍ തുകകള്‍ മാസപ്പടി നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവ് ഹാജരാക്കാന്‍ നേരത്തേ നേരത്തേ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലൂം ഇതിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയും വാദിക്കുകയായിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ സംഭവവികാസം സിപിഎമ്മിന് വലിയ ആശ്വാസമാണ്.

വിധി പഠിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് മാത്യുകുഴല്‍നാടന്‍പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണം ഫലപ്രദമല്ലെന്നതിനാലാണ് കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement