തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഷഹാനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ; സംഘർഷാവസ്ഥ

തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ‌ പ്രതിഷേധിച്ച് ബന്ധുക്കൾ. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു.

തുടർന്ന് പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഷഹനയുടെ കുടുംബത്തിൻറെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020ലായിരുന്നു നൗഫൽ-ഷഹന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. പിന്നീട് ഷഹനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിൻറെ ചികിത്സക്കായി പോയ സമയത്ത് ഷഹനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറയുന്നത്. ഇതോടെ ഷഹന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ നൗഫൽ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാൾ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും
ഷഹന കൂട്ടാക്കിയില്ല. തുടർന്ന് ഒന്നര വയസുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹന ആത്മഹത്യ ചെയ്യതത്. പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് ഷഹനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്.

Advertisement