തൊടിയിലെ കുഴിയില്‍ വീണ കഞ്ഞിയുടെ ഓര്‍മ്മ,ഡോ.എം കുഞ്ഞാമൻ

ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി

ആത്മകഥയിൽ ഡോ കുഞ്ഞാമൻ തന്റെ ബാല്യം ഇങ്ങനെ വിവരിക്കുന്നു. ”ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളർത്തി.

മലബാറിൽ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണ വിളക്കുണ്ട്. ഞാൻ പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും. വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തിൽ തരില്ല. മുറ്റത്തുപോലുമില്ല, തൊടിയിൽ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.

1

പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽനിന്നു ചോര വന്നപ്പോൾ ദേഷ്യമല്ല തോന്നിയത്, എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.

ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകെ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധം ഉണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്റെ കാളൽ. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു.”-


പുസ്തകവും സ്ലേറ്റും ഷർട്ടുമില്ലാതെ ഞാൻ സ്‌കൂളിൽ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെ ഇരുന്നാൽ ചില ദിവസങ്ങളിൽ ഉച്ചക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്‌കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.എൽപി വിദ്യാർത്ഥികൾക്ക് അന്ന് സർക്കാർ വക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും. വാടാനംകുറിശ്ശിയിലെ സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമവരുന്നത് അദ്ധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു:’എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്’.
അതൊരു വലിയ യാഥാർത്ഥ്യമായിരുന്നു.

ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്‌കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്‌നം.”- കുഞ്ഞാമൻ ചൂണ്ടിക്കാട്ടി.
മറ്റൊരു ദേശത്തുനിന്ന് സ്ഥലം മാറിവന്ന മലയാളം അദ്ധ്യാപകനുണ്ടായിരുന്നു, ഞങ്ങളുടെ ദേശത്ത്. അദ്ദേഹത്തിന്റെ മക്കളും എന്റെ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അവർ കഴിച്ച ഭക്ഷണത്തിൽ ബാക്കിവന്നതിൽ കുറച്ചുവെള്ളമൊഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ എനിക്കുതന്നു. അതിന് സ്‌കൂളിൽവച്ച് ഈ അദ്ധ്യാപകൻ എന്നെ ഭീകരമായി മർദ്ദിച്ചു. ഒരു കാരണവും പറഞ്ഞില്ല. ഞാൻ പിന്നെ ആ വീട്ടിൽ പോയിട്ടില്ല. എന്തിനാണ് എന്നെ മർദ്ദിക്കുന്നതെന്നോ അവർ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി തരുന്നതെന്തിനെന്നോ ചിന്തിക്കാനുള്ള ശേഷി അന്ന് എനിക്കുണ്ടായിരുന്നില്ല.

കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു, മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്ക് എഴുത് ‘പാണൻ പറയെടാ’ എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു:’സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം’. ‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ’ എന്നുചോദിച്ച് ചെരിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെടാ പുസ്തകം എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.

അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അമ്മയോട് കാര്യം പറഞ്ഞു, അവർ പറഞ്ഞു:’നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല മോനേ, നന്നായി വായിച്ച് പഠിക്കൂ’.അന്ന് ഞാൻ സ്‌കൂളിലെ കഞ്ഞികുടി നിർത്തി. ഉച്ചഭക്ഷണസമയത്ത് ഒരു പ്ലാവിന്റെ ചോട്ടിൽ പോയിരിക്കും. എന്നെ മർദ്ദിച്ച മാഷ് ഒരു ദിവസം അടുത്തുവന്നു: ‘കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക്’. അന്നാണ് അദ്ദേഹം ആദ്യമായി എന്നെ പേര് വിളിക്കുന്നത്.’വേണ്ട സർ’.’ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?’സർ പറഞ്ഞതിൽ തെറ്റൊന്നുമില്ല, കഞ്ഞി കുടിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നിരുന്നത് പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം’.ആ അദ്ധ്യാപകന്റെ മർദ്ദനം ജീവിതത്തിലെ വഴിത്തിരിവായി. കാരണം, കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി. തുടർച്ചയായി വായനതുടങ്ങി. വാടാനംകുറിശ്ശിയിലെ വായനശാലയിൽനിന്ന് പുസ്തകം എടുത്തുവായിക്കും.”മുടക്കുമുതൽ 37 പൈസ”ഞങ്ങളുടെ ജന്മിക്ക് പത്തു മക്കളാണ്.

രണ്ടുപേർ അദ്ധ്യാപകരാണ്. ഒരാൾ വേണുമാഷ്, എന്റെ അദ്ധ്യാപകൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ലംപ്‌സംഗ്രാന്റ് അച്ഛൻ ഒപ്പിട്ടുവാങ്ങി; 40 രൂപ. അത് വേണുമാഷ് അച്ഛന്റെ കൈയിൽനിന്ന് വാങ്ങി കീശയിലിട്ട് പറഞ്ഞു:’നിന്റെ കൈയിൽ വച്ചാൽ ഇതുകൊണ്ട് അരി വാങ്ങും. ഇത് ഇവനെ അടുത്ത കൊല്ലം കോളേജിൽ അയയ്ക്കാനുള്ളതാണ്’. കോളേജ് എന്ന വാക്ക് എന്റെ മനസ്സിൽ ആദ്യമായി വരികയാണ്.ഞാൻ മാഷോടു ചോദിച്ചു: ‘എനിക്കൊക്കെ കോളേജിൽ പോകാൻ പറ്റുമോ?’. ‘പറ്റും. നിനക്ക് പറ്റും, നീ ഉയരേണ്ടവനാണ്’ അദ്ദേഹം പറഞ്ഞു.എനിക്കും കോളേജിൽ പഠിക്കാൻ പറ്റും എന്ന അറിവ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. എന്റെ സമുദായക്കാർ പണിക്കുപോയാൽ ദിവസം ഏഴും എട്ടും രൂപ കിട്ടും. അവർ എന്നോടു ചോദിക്കും: ‘കോളേജിൽ പോയാൽ നിനക്ക് എത്ര രൂപ കിട്ടും?’മാസം ഏഴര രൂപ’.’എന്തിനാണ് കോളേജിൽ പോകുന്നത്, ഇവിടെ പണിയെടുത്താൽ ഇതിലും കൂടുതൽ കിട്ടില്ലേ’ എന്നാകും അവർ.ഞങ്ങളുടെ ദേശത്ത് ദലിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഞാനാണ് എസ്.എസ്. എൽ.സി. പാസായത്, വാടാനംകുറിശ്ശി സ്‌കൂളിൽനിന്ന്, നല്ല മാർക്കോടെതന്നെ. ബുദ്ധിശക്തികൊണ്ടാണ് എനിക്ക് കോളേജിൽ പോകാൻ കഴിഞ്ഞത് എന്നുപറയാൻ കഴിയില്ല. പകരം, ഞാൻ ഒരു കഴുതയെപ്പോലെ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.

അന്ന് ഷൊർണ്ണൂർ ടൗണിൽ ചാത്തു എന്നൊരാളുണ്ട്. റെയിൽവേയിലാണ്. വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു ചാത്തുവിനെ കണ്ടാൽ പാലക്കാട് വിക്ടോറിയ കോളേജിൽ ചേരാനുള്ള കാര്യം ശരിയാക്കി തരും എന്ന്. ഞാൻ അദ്ദേഹത്തെ പോയി കണ്ടു.’സർട്ടിഫിക്കറ്റിന്റെ കോപ്പി കൊടുത്തുപൊയ്‌ക്കോ, അഡ്‌മിഷൻ ശരിയാക്കിത്തരാം’ എന്ന് ചാത്തു പറഞ്ഞു.ജന്മിയുടെ മകനായ എന്റെ അദ്ധ്യാപകൻ അച്ഛന്റെ കൈയിൽനിന്ന് ലംപ്‌സംഗ്രാന്റ് വാങ്ങിവച്ചിരുന്നുവല്ലോ. അച്ഛൻ പലതവണയായി അത് തിരിച്ചുവാങ്ങിയിരുന്നു. രണ്ടുരൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു:
‘നീ നന്നായി വാ’.1967-ലെ കർക്കിടകം. കോളേജിൽ ചേരാൻ പോകുന്നതിനുമുമ്പ് അച്ഛനോട് യാത്ര പറയാൻ ചെന്നു. പാടത്ത് കന്നുപൂട്ടുകയായിരുന്നു അദ്ദേഹം: ‘കഴുക്കോലിന്റെ വടക്കേപടിഞ്ഞാറുഭാഗത്ത് ഒരു പൊതിയുണ്ട്, അതെടുത്തോ’ എന്നു പറഞ്ഞു അച്ഛൻ. മുപ്പത്തേഴു പൈസയുണ്ടായിരുന്നു അതിൽ. അതാണ് ജീവിതത്തിലെ എന്റെ മുടക്കുമുതൽ’.

  1. . representational image ↩︎
Advertisement