‘മകൾ ഹോം വർക്കുകൾ ചെയ്ത് തീർത്തു’; തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്ന് കുട്ടിയുടെ അച്ഛൻ

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ​പ്രതികളെ പിടികൂടിയതിൽ സന്തോഷമെന്ന് കുട്ടിയുടെ അച്ഛൻ. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.

മകൾ ഹോം വർക്കുകൾ ചെയ്തു തീർത്തു. തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങുമെന്നും കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേര്‍ത്തു.

കേസിൽ ​പ്രതികൾക്കെതിരെ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, പ്രതികളായ ചാത്തന്നൂര്‍ സ്വദേശികളായ കെ ആര്‍ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെ കോടതി റിമാന്‍റ് ചെയ്തു. സാമ്പത്തിക ബാധ്യത തീര്‍ക്കാൻ പണം കണ്ടെത്തുന്നതിനായാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കേസിന്‍റെ ബുദ്ധികേന്ദ്രം അനിതാ കുമാരിയാണെന്നാണ് പൊലീസ് പറയുന്നത്.

Advertisement