ട്രെയ്നിൽ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട് .ട്രെയ്നിൽ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. നേത്രാവതി എക്സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.



ഇന്ന് വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ കയറിയതിന് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. ട്രെയിൻ പെട്ടെന്ന് പുറപ്പെട്ടത് കാരണം S2 കോച്ചിൽ കയറിയേണ്ടി വന്നു എന്നാണ് ഷരീഫ പരാതിയിൽ വ്യക്തമാക്കുന്നത്. നേത്രാവതി എക്സ്പ്രസിൽ തിരക്കേറുമ്പോൾ ജനറൽ ടിക്കറ്റെടുത്തവർ സ്ലീപ്പർ കോച്ചിൽ കയറുന്നത് പതിവാണ്. അങ്ങനെ കയറിയവരെ സ്ലീപ്പർ കോച്ചിൽ നിന്നും പുറത്തിറക്കുക മാത്രമാണ് ചെയ്തതെന്നാണ് സംഭവത്തിൽ റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. പരാതിയെക്കുറിച്ച് അന്വേഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Advertisement