എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് രണ്ടു പരീക്ഷയെന്ന രീതി പി.എസ്.സി ഉപേക്ഷിച്ചു

തിരുവനന്തപുരം.എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് രണ്ടു പരീക്ഷയെന്ന രീതി പി.എസ്.സി ഉപേക്ഷിച്ചു. ഇനി മുതല്‍ ഈ തസ്തികകളിലേക്ക് ഒറ്റ പരീക്ഷ മാത്രമേ ഉണ്ടായുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഈ പരീക്ഷണം പേരായ്മകളുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പി.എസ്.സി ഒഴിവാക്കുന്നത്.
നിലവില്‍ എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് എന്നീ തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷയും മെയിന്‍ പരീക്ഷയുമാണുള്ളത്. എന്നാല്‍ ഇനി മുതല്‍ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ തസ്തികകള്‍ക്ക് പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. ഒറ്റ പരീക്ഷകൊണ്ടുതന്നെ റാങ്ക് ലിസ്റ്റ് തയാറാക്കും. ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് പരിഹരിക്കാന്‍ മൂന്നു ജില്ലകള്‍ക്ക് ഒരു പരീക്ഷ എന്ന രീതി നടപ്പാക്കും. സമാനയോഗ്യതയുള്ള തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷ നടത്തി അതില്‍ യോഗ്യത നേടുന്നവര്‍ മെയിന്‍ പരീക്ഷ എഴുതുക എന്നതായിരുന്നു നിലവിലുള്ള രീതി. വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ചോദ്യങ്ങള്‍ പത്താം ക്ലാസ് നിലവാരത്തിലും ചില ഘട്ടങ്ങളില്‍ ബിരുദതരല നിലവാരത്തിലുമെന്ന പരാതി ഉയര്‍ന്നിരുന്നു. പരാതികള്‍ വ്യാപകമായതോടെയാണ് പഴയ രീതിയിലേക്ക് തിരിച്ചുപോകുന്നത്. വിവിധ വകുപ്പുകളിലേക്കുള്ള ജില്ലകളില്‍ എല്‍.ഡി. ക്ലര്‍ക്ക് ലാസ്റ്റ് ഗ്രേഡ് എന്നീ തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും പി.എസ്.സി തീരുമാനിച്ചു. എല്‍.ഡി.സിക്ക് നവംബര്‍ 30നും ലാസ്റ്റ് ഗ്രേഡിന് ഡിസംബറിലുമാകും വിജ്ഞാപനം.


Advertisement