ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞ നവകേരള സദസിന് ശേഷം

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം ഗണേഷ് കുമാറും മന്ത്രിമാരാകും.

നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ഇടതു മുന്നണി തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. നവകേരള സദസിന് ശേഷം മന്ത്രിസഭ പുനസംഘടിപ്പിക്കും. മറ്റു മന്ത്രിമാരുടെ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി.

സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസങ്ങൾ അഭിമുഖീകരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. കേന്ദ്രം അങ്ങേയറ്റം അവഗണന കാണിക്കുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ ജനുവരിയിൽ ഇടതു മുന്നണി സമരം നടത്തും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രതിഷേധ യോഗങ്ങൾ ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും എംഎൽഎമാരും പങ്കെടുക്കും.

റെയിൽവേയുടെ കാര്യത്തിലും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഹകരണവും തേടും. ഇതിനു ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ചുമതലപ്പെടുത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ബാലഗോപാൽ നേരിട്ട് ചർച്ച നടത്തും. റബ്ബർ കർഷകരെ സംരക്ഷിക്കാൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്ത് കൺവൻഷൻ വിളിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Advertisement