ലോക റെക്കോർ‍ഡിലിടം നേടിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളിലെത്തി

തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ലോഹ നട്ടുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളിൽ പ്രദർശിപ്പിച്ചു. 16185 നട്ടുകൾ ഉപയോഗിച്ച് ലുലു ഇവന്റ്സ് ടീമാണ് കപ്പ് നിർമ്മിച്ചത്. നട്ടുകൾ കൊണ്ടുള്ള കപ്പിന്റെ മാതൃക ഒരുക്കിയ ബംഗളുരു ലുലു മാൾ അടുത്തിടെ ലോക റെക്കോർഡിൽ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു.

10 അടി ഉയരവും 370 കിലോയോളം ഭാരവുമുള്ള കപ്പ് തിരുവനന്തപുരം ലുലുമാളിലെ ഗ്രാൻഡ് ഏട്രിയത്തിലാണ് പ്രദർശിപ്പിച്ചിരിയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ അതേ മാതൃകയിലാണ് നട്ടുകൾ കൊണ്ടുള്ള ഈ കപ്പും. മാളിലെത്തുന്നവർക്ക് മനോഹരമായ ദൃശ്യവിസ്മയം കൂടിയാണ് ഈ ലോകകപ്പ് മോഡൽ. ലുലു ഇവന്റസ് ടീമിലെ നാല് പേർ ചേർന്ന് 12 ദിവസം നീണ്ട പ്രയത്നം കൊണ്ടാണ് ലോകകപ്പ് നിർമ്മിച്ചത്. 16185 നട്ടുകൾ ഓരോന്നായി ചേർത്ത് വെൽഡ് ചെയ്യുകയായിരുന്നു.

അതേസമയം മിൽമ ഉത്പന്നങ്ങൾ ഗൾഫിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽക്കാൻ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനും (കെസിഎംഎംഎഫ്-മിൽമ) ലുലു ഗ്രൂപ്പ് ഇൻറർനാഷണലുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, മിൽമ ചെയർമാൻ കെ.എസ് മണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2023 സമ്മേളനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.

തുടക്കത്തിൽ മിൽമയുടെ അഞ്ച് ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉൾപ്പെടുത്തുന്നത്. നെയ്യ്, പ്രീമിയം ഡാർക്ക് ചോക്ലേറ്റ്, ഗോൾഡൻ മിൽക്ക് മിക്സ് പൗഡർ(ഹെൽത്ത് ഡ്രിങ്ക്), ഇൻസ്റ്റൻറ് പനീർ ബട്ടർ മസാല, പാലട പായസം മിക്സ് എന്നിവയാണ് ലഭിക്കുക. പാലും തൈരും മാത്രമായാൽ വാണിജ്യപരമായി മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മിൽമ മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചതെന്ന് കെ.എസ് മണി പറഞ്ഞു. പാൽ അധിഷ്ഠിതമായ മൂല്യവർധിത ഉത്പന്നങ്ങൾക്ക് വിദേശത്ത് വർധിച്ചു വരുന്ന വിപണി പൂർണമായും ഉപയോഗപ്പെടുത്താൻ ലുലുവുമായുള്ള സഹകരണത്തിലൂടെ സാധിക്കും.

Advertisement