കോട്ടയത്ത് സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു കായലിൽ വീണ് മരിച്ച അനശ്വരയുടെ സംസ്ക്കാരം ഇന്ന്

കോട്ടയം: ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ സംസ്ക്കാരം ഇന്ന് രാവിലെ11:00-ന് വീട്ടുവളപ്പിൽ നടക്കും.

ഇന്നലെയാണ് വള്ളത്തിൽ സ്കൂളിലേക്കു പോകുകയായിരുന്ന
വെച്ചുർ സെയിന്റ്‌ മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെ മകൾ അനശ്വര(12) ആണു മരിച്ചത്.
രാവിലെ 8.15ന് പെണ്ണാർ തോട്ടിൽ കോലടിച്ചിറ ഭാഗത്താണു അപകടം നടന്നത്.

സ്കൂളിൽ പോകുന്നതിനായി വീട്ടിൽ നിന്നും വള്ളത്തിൽ വരുമ്പോൾ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി മുത്തച്ഛൻ മോഹനനൊപ്പമാണ് വള്ളത്തിൽ അനശ്വര യാത്ര തിരിച്ചത്.

വള്ളത്തിൽ അനശ്വരയും സഹോദരി ദിയയും അമ്മ രേഷ്മയും ഉണ്ടായിരുന്നു. ഇരുവരും സ്‌കൂളിലേക്കും അമ്മ രേഷ്മ ജോലി സ്ഥലത്തേക്കും പോകുകയായിരുന്നു. ഇതിനിടെയാണ്  ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് ഇവർ സഞ്ചരിച്ചിരുന്ന വള്ളത്തിൽ ഇടിച്ചത്.

ഇവരെ പതിവായി കോലടിച്ചിറ ഗുരുമന്ദിരത്തിന് സമീപം വള്ളത്തിൽ ഇറക്കുന്നത് മുത്തച്ഛൻ മോഹനൻ ആയിരുന്നു. ഇന്നലെയും പതിവ് പോലെ യന്ത്രം ഘടിപ്പിച്ച വള്ളത്തിൽ മൂവരെയും കയറ്റി മോഹനൻ വരുമ്പോഴായിരുന്നു അപകടം. ബോട്ട് വള്ളത്തിൽ ഇടിച്ചതിനെത്തുടർന്നു അനശ്വര തെറിച്ചു വെള്ളത്തിൽ വീഴുകയായിരുന്നു. രേഷ്മയും ദിയയും വള്ളത്തിൽ പിടിച്ചിരുന്നതിനാൽ തെറിച്ചു പോയില്ല
അപകടം നടക്കുന്ന സ്ഥലത്ത് നിന്നു 200 മീറ്റർ അകലെയാണു അനശ്വരയുടെ വീട്.
അനശ്വര വെള്ളത്തിൽ വീണതിനെത്തുടർന്നു മുത്തച്ഛൻ മോഹനനും ബോട്ട് ജീവനക്കാരായ 2 പേരും നാട്ടുകാരും വെള്ളത്തിലേക്കു ചാടി അനശ്വരയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കോലടിച്ചിറ ബോട്ട് ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം എത്തിയ മുഹമ്മ–കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് സർവീസ് ബോട്ട് ആണ് വള്ളത്തിൽ ഇടിച്ചത്.

അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും 5 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഉത്തരവിട്ടു.  അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം.

പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്.

Advertisement