ക്ഷേത്രഭൂമിയിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു; ഉത്തരവിറക്കി ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ എസ് എസിന്റെയും തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. ഇതുസംബന്ധിച്ച് നേരത്തെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതെ വന്നതോടെയാണ് ദേവസ്വം ബോർഡ് പുതിയ സർക്കുലർ ഇറക്കിയത്.

ബോർഡിനെതിരെ നാമജപ ഘോഷം എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ക്ഷേത്ര ഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ആർ എസ് എസ് അടക്കമുള്ള തീവ്ര ആശയങ്ങൾ പ്രകടിപ്പിക്കുന്ന സംഘടനകൾ ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കയറുന്നുണ്ട്. ആയുധ പരിശീലനം അടക്കം ക്ഷേത്രഭൂമിയിൽ നടത്തുന്നുവെന്നാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തൽ. ആർ എസ് എസ് ശാഖകൾ കണ്ടെത്താൻ വിജിലൻസ് മിന്നൽ പരിശോധന നടത്തുമെന്നും സർക്കുലറിൽ പറയുന്നു.

Advertisement