പ്രമുഖ ബോഡി ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ് അന്തരിച്ചു

Advertisement

വെല്ലിങ്ടൻ: പ്രമുഖ ന്യൂസീലൻഡ് ബോഡി ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ്(41) അന്തരിച്ചു. ഫെയ്സ്ബുക്കിൽ 14 ലക്ഷത്തോളം ഫോളവേഴ്സ് ഉണ്ടായിരുന്ന ഇവർ, നിരവധി ഫിറ്റ്നസ് വിഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരമാണ്. മകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ന്യൂസീലൻഡ് പൊലീസ് അറിയിച്ചു.

‘അമ്മ എല്ലാ പിന്തുണയും ഞങ്ങൾക്ക് നൽകിയിരുന്നു. അവർ വളരെ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായായിരുന്നു. ഏറ്റവും മികച്ച ഉപദേശങ്ങളാണ് ഞങ്ങൾക്ക് നൽകിയിരുന്നത്. ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാവുകയും ചെയ്തു. അമ്മയുടെ സ്നേഹം ഒരിക്കലും മങ്ങില്ല, അവരെ വല്ലാതെ മിസ് ചെയ്യും’– റെയ്ചലിന്റെ മൂത്ത മകളായ അന്ന ചെയ്സ് പറഞ്ഞു.

2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്സ് എന്ന വ്യക്തിയുമായുള്ള 14 വർഷത്തെ വിവാഹം ജീവിതം റെയ്ചൽ അവസാനിപ്പിച്ചത്. ക്രിസ് പിന്നീട് ലഹരിക്കടത്തിൽ പിടിയിലാവുകയും 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. റെയ്ചൽ വളരെ ചെറുപ്പത്തിൽ തന്നെ ബോഡി ബിൽഡിങ് രംഗത്ത് സജീവമായിരുന്നു. രാജ്യത്ത് നടന്ന നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്. 2011ൽ, ലാസ് വേഗസിൽ നടന്ന ഒളിംപ്യ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത ആദ്യ വനിതയായിരുന്നു റെയ്ചൽ.

2016ൽ ദാമ്പത്യജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തി അവർ ഒരു ലേഖനം എഴുതുകയും ഇത്തരം ബന്ധങ്ങളിൽനിന്ന് പുറത്തുചാടണമെന്ന് സമാന സാഹചര്യത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മക്കളെ ഒറ്റയ്ക്കു വളർത്തിയത് എങ്ങനെയാണ് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും ബലവും നൽകിയതെന്നും അവർ വിശദീകരിച്ചു. ഓക്സിജൻ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് റെയ്ചൽ അവസാനമായി തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചത്.

Advertisement