എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ വധ കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

ആലപ്പുഴ. എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ വധ കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.വി ബെന്നി സമർപ്പിച്ച കുറ്റപത്രം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. പ്രതികളുടെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മാർച്ച് 23ന് കോടതി വാദം കേൾക്കും.

ഷാൻ കൊലപാതക കേസിലെ RSS-BJP പ്രവർത്തകരായ 11 പ്രതികൾക്കും കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്ന് നേരിട്ടത്. കുറ്റപത്രം സമർപ്പിച്ചത് കുറ്റ കൃത്യം നടന്ന സ്ഥലത്തെ എസ്എച്ച്ഒ അല്ലെന്ന് കാണിച്ചായിരുന്നു പ്രതിഭാഗത്തിൻ്റെ ഹർജി.അന്വേഷണോദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചത് അംഗീകരിക്കരുത് എന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ക്രിമിനൽ നടപടി ചട്ട പ്രകാരം ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാം എന്നതായിരുന്നു പ്രോസിക്യൂഷൻ മറുപടി. ഇത്‌ അംഗീകരിച്ചാണ് പ്രതികളുടെ ഹർജി ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി 3 തള്ളിയത്.
അതേസമയംഷാൻ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ മാർച്ച് 23 ന് വീണ്ടും വാദം കേൾക്കും ‘കേസിലെ ആര്‍എസ്എസ്-ബിജെപി പ്രവർ ത്തകരായ 11 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. കായംകുളത്ത് ഗുണ്ടാ നേതാക്കൾ ഒത്തുകൂടിയ സംഭവത്തിൽ കേസിലെ 3ആം പ്രതി അതുലിനെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു.
2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് SDPI സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ബിജെ പി ഒബിസി മോർച്ച നേതാവ് അഡ്വ രൺജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ വിചാരണ പൂർത്തിയാവുകയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

Advertisement