പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഗാര്‍ഡ് അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

വയനാട്. ബത്തേരി- ഗൂഡല്ലൂര്‍ റോഡ് പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഗാര്‍ഡ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ചേരമ്പാടി റേഞ്ചിലെ ഗുണശേഖരനെയാണ് കാട്ടാന ഓടിച്ചത്. ഏലിയാസ് കടയ്ക്ക് സമീപമാണ് കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിപ്പോഴാണ് സംഭവം.

ഇന്നലെയാണ് റോഡിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനംവകുപ്പുദ്യോഗസ്ഥരെത്തിയത്. ദൗത്യത്തിനിടയില്‍ ഗാര്‍ഡായ ഗുണശേഖരനെ കാട്ടാന ഓടിക്കുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് എടുത്തുചാടി ബത്തേരി റോഡിലേക്ക് വീണതിനെ തുടര്‍ന്നാണ് ഗുണശേഖരന്‍ രക്ഷപ്പെട്ടത്.

കാട്ടാനശല്യം രൂക്ഷമായ മേഖലയാണ് ചേരമ്പാടി. മൂന്ന് മാസത്തിനുള്ളില്‍ രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെട്ടത്. ചപ്പുതോട് സ്വദേശി സുനിതയും ചൊവ്വാഴ്ച കോരഞ്ചാലില്‍ കുമാര്‍ എന്ന തോട്ടം തൊഴിലാളിയും ആണ് കൊല്ലപ്പെട്ടത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുതുമല ആനപ്പന്തിയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. വസീം, വിക്രം എന്നീ ആനകളെ എത്തിച്ചാണ് കാട്ടാനകളെ തുരത്തുന്ന ദൗത്യം തുടങ്ങിയിരിക്കുന്നത്

Advertisement