ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സർവീസ് റോഡോ, സ്മാരകമോ ആക്കും

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലം പൊളിച്ചു മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ പിന്മാറി. പാലം സർവീസ് റോഡായോ, സ്മാരകമായോ നിലനിർത്താനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ തീരുമാനം.

അരനൂറ്റാണ്ട് കാലത്തിനിടെ കൊല്ലം ജില്ലയാകെ പുരോഗതിയിലേക്ക് ഓടിക്കയറിയത് നീണ്ടകര പാലത്തിലൂടെയാണ്. കൊല്ലത്തിന്റെ വികാസ ചരിത്രവും ജീവിതവും രാഷ്‌ട്രീയവും തൊഴിലും സംസ്‌കാരവും ഈ പാലത്തിലൂടെ കയറിയിറങ്ങിയാണ് പോയത്. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകരയിൽ പുതിയ പാലങ്ങൾ വരുന്നതോടെ നിലവിലെ പാലം തിരക്കൊഴിഞ്ഞ് വിശ്രമത്തിലാകും.

നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായി രണ്ട് വരിയിൽ രണ്ട് പാലങ്ങൾ നിർമിക്കാനുള്ള പ്രാരംഭ നിർമ്മാണ ജോലികൾ നീണ്ടകരയിൽ തുടക്കമിട്ടു. 22 മീറ്റർ വീതിയും 650 മീറ്റർ നീളവുമുള്ളതാണ് പുതിയ പാലങ്ങൾ. അഷ്ടമുടികായലും അറബികടലും ഒന്നു ചേരുന്ന നീണ്ടകരയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1930-ലാണ് ആദ്യമായി പാലം നിർമിക്കുന്നത്. കരഗതാഗത മാർഗങ്ങൾ പൊതുവെ കുറവായിരുന്നതിൽ തിരുവിതാംകൂറിൽ യാത്രയും ചരക്ക് നീക്കവുമെല്ലാം ജലപാതകൾ വഴി ആയിരുന്നു. ഇതിന് പരിഹാരം തേടിയാണ് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങൾ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളെ റോഡ് വഴി ബന്ധിപ്പിക്കുന്ന തരത്തിൽ നീണ്ടകരയിൽ പാലം നിർമിക്കാൻ തിരുവിതാംകൂർ രാജകുടുംബം തീരുമാനിച്ചത്.

ബ്രിട്ടീഷ് എൻജിനീയർ ആയ എൽ.എച്ച്. ജേക്കബിന് ആയിരുന്നു നിർമാണത്തിന്റെ ചുമതല. 1928-ൽ നിർമാണം തുടങ്ങിയ പാലം 1930 ജൂൺ ഒന്നിന് തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി ജനങ്ങൾക്കായി തുറന്നു നൽകി. പാലത്തിന് അടിയിൽ കൂടി പത്തേമാരികൾക്ക് കടന്നു പോകാൻ വേണ്ടി ഒരു ഭാഗം ഉയർത്താൻ കഴിയുന്ന രീതിയിലായിരുന്നു നിർമാണം. സേതുലക്ഷ്മിഭായി ഉദ്ഘാടനം ചെയ്ത പാലം ചരിത്രത്തിൽ അടയാളപ്പെട്ടതും സേതുലക്ഷ്മിഭായിയുടെ പേരിലാണ്.

ദേശീയപാതയുടെ അലൈൻമെന്റ് മാറുകയും ജീവിത വികാസത്തിന് വേഗം കൈവരികയും ചെയ്തതോടെ നീണ്ടകരയിൽ പുതിയ പാലം നിർമിക്കാൻ 1968-ൽ സർക്കാർ തീരുമാനിച്ചു. സേതുലക്ഷ്മി പാലത്തിന് കിഴക്ക് ഭാഗത്തായി നിർമിച്ച നിലവിലെ പാലം 1972 ജനുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരൻ നാടിന് സമർപ്പിച്ചു. 422.5 മീറ്റർ നീളത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. അരനൂറ്റാണ്ട് ജില്ലയിലെ ഏറ്റവും ദൈർഘ്യമേറിയ പാലങ്ങളിലൊന്നായിരുന്നു നീണ്ടകരയിലേത്.

നീണ്ടകരയിൽ പുതിയ പാലം വന്ന് രണ്ട് വർഷത്തിനുള്ളിൽ സേതുലക്ഷ്മി പാലം പൊളി
ച്ച്‌നീക്കി. തിരുവിതാംകൂറിന്റെ രാജ മുദ്രകളും സേതുലക്ഷ്മിഭായിയുടെ പേരും അടയാളപ്പെടുത്തിയ പഴയ പാലത്തിന്റെ ശിലാഫലകം, കൊല്ലം കടന്ന് പോയ വഴികളുടെ ഓർമ്മപ്പെടുത്തലായി നീണ്ടകരയിൽ കാണാം. സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സം
രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിർമ്മാണത്തിലെ വൈവിധ്യങ്ങളാൽ ഏറെ പ്രത്യേകകൾ ഉണ്ടായിരുന്ന പാലത്തിന്റെ ചില കൽക്കെട്ടുകളും ശിലാഫലകവും മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.

നീണ്ടകരയിലെ നിലവിലെ പാലത്തിന് സമാന്തരമായി വീതി കൂടിയ മറ്റൊരു പാലം കൂടി
വേണമെന്ന ആവശ്യം വർഷങ്ങളായി സജീവമായിരുന്നു. നിലവിലെ റോഡുകളുമായി
താരതമ്യപ്പെടുത്തുമ്പോൾ വീതികുറഞ്ഞ നീണ്ടകര പാലത്തിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ തിരക്കേറിയ ദേശീയപാത പലപ്പോഴും മണിക്കൂറുകളോളം നിശ്ചലമായിട്ടുണ്ട്.

കൊല്ലം നഗരത്തിലേക്കും തിരിച്ചും വാഹനങ്ങൾ കടത്തി വിടാൻ മറ്റൊരു മാർഗമില്ലാത്തത്
തിരിച്ചടി ആയിരുന്നു. പുതിയതായി രണ്ട് പാലങ്ങൾ വരുന്നതോടെ ഇത്തരം പ്രതിസന്ധി
കൾക്കൊക്കെയും പൂർണ്ണമായ പരിഹാരമുണ്ടാകുമെന്നാണ് കൊല്ലത്തിന്റെ പ്രതീക്ഷ.

Advertisement