ഇലക്ട്രിക് വാഹനങ്ങളുടെ ദേശീയപാത വരുന്നു; എക്സ്പ്രസ്‌വേകളിൽ ഇലക്ട്രിക്‌വേകൾ ചേർക്കും; ഓടിക്കൊണ്ടിരിക്കുമ്പോൾ ലൈവ് ചാർജ്ജിങ് നടക്കും; അപകടങ്ങൾ കുറയും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത അഥവാ ഇലക്ട്രിക് ഹൈവേ വരാൻ പോവുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് കേന്ദ്രം. 2020ലാണ് ഇലക്ട്രിക് ഹൈവേ എന്ന സ്വപ്‌ന പദ്ധതിയെക്കുറിച്ച് ഇന്ത്യ ആലോചിച്ചു തുടങ്ങിയത്.

ഡൽഹിക്കും ജയ്പൂരിനുമിടയിൽ രാജ്യത്തെ ആദ്യ ഇലക്ട്രിക് ഹൈവേ നിർമ്മിക്കുമെന്നായിരുന്നു അന്ന് വന്നിരുന്ന വാർത്തകൾ. 2022ലും ഇതേക്കുറിച്ച് വാർത്തകളെത്തി. 2023ലും ഇന്ത്യ ആ സ്വപ്‌നം കൈവിട്ടിട്ടില്ലെന്ന് പുതിയ വാർത്തകൾ പറയുന്നു. സാമ്പത്തികമായി വലിയ ഭാരം വരാത്ത സാങ്കേതികതകൾ ഇതിനായി വികസിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ബസ്സുകൾ, ചരക്കു നീക്കത്തിനായി ആശ്രയിക്കുന്ന ട്രക്ക് എന്നിവ വൈദ്യുതപാതയുടെ ഭാഗമാക്കിയേക്കും. നിലവിൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് ഹൈവേ ജർമനിയിലെ ബെർലിനിലാണ്. ഏകദേശം 109 കിലോമീറ്ററിലധികം നീളം. ലോകത്തെ ഏറ്റവും വലിയ റോഡ് ശ്യംഖലയുള്ള ഇന്ത്യയുടെ പദ്ധതി 1300 കിമി വരുന്ന ഡൽഹി- ജയ്പൂർ പാതയിലാണ്. ഇത് യാഥാർത്ഥ്യമായാൽ ഏറ്റവും വലിയ ഇലക്ട്രിക് ഹൈവേയുള്ള രാജ്യമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ടിയുള്ള വൈദ്യുത ദേശീയപാതയാണ് ഇലക്ട്രിക് ഹൈവേ. ഓവർഹെഡ് പവർ ലൈനുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ റോഡിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനുകൾ ഉപയോഗിച്ചോ വാഹനങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന റോഡുകളെയാണ് ഇലക്ട്രിക് പാതയെന്ന് പറയുന്നത്. അതായത് വൈദ്യുതിയിൽ ട്രെയിനുകൾ പ്രവർത്തിക്കുന്നത് പോലെ തന്നെ ഇലക്ട്രിക് ഹൈവേയിലെ വാഹനങ്ങൾക്ക് ആവശ്യമായ വൈദ്യുതോർജ്ജം വൈദ്യുത ഹൈവേ വിതരണം ചെയ്യും. റോഡിന്റെ അടിയിൽ കുഴിച്ചിട്ടിരിക്കുന്ന വൈദ്യുത കേബിളുകളുടെയും വൈദ്യുതകാന്തിക ട്രാൻസ്മിറ്ററുകളുടെയും ശ്യംഖല വൈദ്യുതകാന്തിക മണ്ഡലങ്ങൾ വഴി ഊർജ്ജം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ പാതയിലേക്ക് വാഹനങ്ങൾ പ്രവേശിച്ചാലുടൻ അവ ലൈവായി റീചാർജ് ചെയ്യപ്പെടും. ബസിനും കാറിനും ട്രക്കുകൾക്കും വരെ പാതയിലൂടെ ഇത്തരത്തിൽ യാത്ര ചെയ്യാം.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് ലോകജനത. ഇലക്ട്രിക് വാഹനങ്ങളുടെ യുഗം എന്ന് പോലും 21ാം നൂറ്റാണ്ട് വിശേഷിപ്പിക്കപ്പെടുന്നുമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന 54 ശതമാനത്തിലേറെ എത്തും. ഇന്ത്യക്കാർക്കിടയിലും ഇപ്പോൾ ഇ-വാഹനങ്ങൾ ഹിറ്റാണ്. പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വിലകയറ്റവും രാജ്യത്തിന്റെ കാലാവസ്ഥ നയങ്ങളും ഇ-വാഹന ഉപയോഗം വർധിക്കുന്നതിന് കാരണമായി തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ഹൈവേ പദ്ധതി കാലികപ്രസക്തിയുള്ള ഒന്നുതന്നെയാണ്. ആഗോള ട്രെൻഡിനൊപ്പമായിരിക്കും ഇന്ത്യയുടെ ഭാവിയെന്നും പറയാം. സ്വീഡൻ കമ്പനിയുമായാണ് ഇന്ത്യ ഇലക്ട്രിക് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. ഇത്തരത്തിലുള്ള ആദ്യ പാത ഡൽഹിക്കും ജയ്പൂരിനുമിടയിലായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. ഡൽഹി – മുംബൈ എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗവും ഇല്ക്ട്രിക്‌വേ ആക്കിയേക്കുമെന്നാണ് വിവരം. യാത്രാദൂരം കുറയ്ക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. ഡൽഹി – മുംബൈ യാത്ര 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കാനാണ് ഉദ്ദേശ്യം.

വൈദ്യുത പാതയെന്ന് കേൾക്കുമ്പോൾ ആദ്യം ഉയരുക വാഹനാപകടത്തെ കുറിച്ചുള്ള ചോദ്യമായിരിക്കും. ചെറിയ കൂട്ടിയിടികൾ പോലും തീപ്പിടിത്തം പോലുള്ള വലിയ അപകടത്തിന് കാരണമാവില്ലേ? അത്തരം ചോദ്യങ്ങൾക്ക് ഇല്ല എന്നാണ് ഉത്തരം. കേബിളുകൾ റോഡിനടിയിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കൂട്ടിയിടിച്ചാൽ വൈദ്യുതാഘാതം പോലുള്ളവ സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യുത പാതയുടെ മറ്റൊരു നേട്ടം ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയും എന്നതാണ്. പോരാത്തതിന് ഇന്ത്യയിൽ സോളാർ ഊർജം ഉപയോഗിച്ചാണ് വൈദ്യുത പാത വരുന്നതും. കാലാവസ്ഥ വ്യത്യയാനം ലോകം മുഴുവൻ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു മാറ്റം അനിവാര്യം തന്നെയാണ്.

Advertisement