എട്ട് മാസം മുമ്പ് കല്യാണമുറപ്പിച്ചു, പിന്നീട് പിന്മാറി; 17 കാരിയെ കാത്തിരുന്ന് നടുറോഡിലിട്ട് കുത്തി 28 കാരൻ

കോഴിക്കോട്: വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിൻറെ വിരോധത്തിൽ നടുറോഡിൽ വെച്ച് 17 കാരിയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിലായി. വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദിനെ (28)യാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് സംഭവം. അർഷാദ് പെൺകുട്ടിയെ വഴിയിഷ തടഞ്ഞ് മൂന്നുതവണ അടിക്കുകയും കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

അതിക്രമം കണ്ട് മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവരാണ് ഓടിക്കൂടി പെൺകുട്ടിയെ രക്ഷിച്ചത്. അക്രമത്തിൽ കൈക്ക് പരിക്ക് പറ്റിയ പെൺകുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടഞ്ഞുനിർത്തുന്നതിനിടെ കല്ലാച്ചി പി.പി. സ്റ്റോർ ഉടമ പി.പി. അഫ്സലി(45)നും കുത്തേറ്റ് കൈയ്ക്ക് പരghക്കേറ്റിട്ടുണ്ട്. വിദ്യാർഥിനിയായ പതിനേഴുവയസ്സുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അർഷാദ് അക്രമിച്ചത്.

എട്ടുമാസംമുമ്പാണ് പ്രവാസിയായ അർഷാദും യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിവാഹത്തിൽ നിന്ന് പിൻവാങ്ങാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ അർഷാദ് ഫോൺവഴിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറയുന്നു. ഭീഷണിയെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസം മാറ്റിയിരുന്നു. ഇതിനിടെയാണ് പ്രതി വഴിയിൽ കാത്തിരുന്ന് പെൺകുട്ടിയെ അക്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ മുൻപരിചയമുണ്ടായിട്ടും തന്നെ പുറത്ത് വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാൽ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതിൽ പ്രകോപിതനായ ഡാനി സന്തോഷിൻറെ വീട്ടിലെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.

Advertisement