എസ്ഐയെ കുടുക്കാൻ തടവുകാരനെ തുറന്നു വിട്ട സംഭവം: സിഐയ്ക്കെതിരെ അന്വേഷണം

തിരുവനന്തപുരം; മംഗലപുരം എസ്ഐ ആയിരുന്ന അമൃത് സിങിനെ കുടുക്കാൻ സിഐ തടവുകാരനെ തുറന്നു വിട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം. മംഗലപുരം സ്റ്റേഷനിലെ സിഐ ആയിരുന്ന എച്ച്.എൽ.സജീഷിനെതിരെയാണ് അന്വേഷണം.

ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ സിഐ തുറന്നു വിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് എസ്പി അന്വേഷണത്തിനു നിർദേശം നൽകിയത്. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ മാസങ്ങൾക്കു മുൻപ് സജീഷിനെ സ്ഥലം മാറ്റിയിരുന്നു.

ജനുവരിയിൽ തടി മോഷണക്കേസിൽ പിടിയിലായ പ്രതി രാത്രി സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. പിറ്റേന്ന് സിഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. വീഴ്ചയുടെ പേരിൽ എസ്ഐ അമൃത് സിങിനെതിരെ സിഐ നടപടിയെടുത്തു. വകുപ്പുതല അന്വേഷണം നടന്നപ്പോൾ, പ്രതി ചാടിപ്പോയ സമയത്ത് എസ്ഐ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നു വ്യക്തമായി. തുടർന്നാണ് സിസിടിവി പരിശോധിച്ചത്. സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥർ എസ്ഐയ്ക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു.

ക്രിമിനൽ ബന്ധത്തിന്റെ പേരിൽ സിഐ സജീഷിനെ മംഗലാപുരത്തുനിന്നു മാറ്റി. നിലവിൽ തൃശൂർ മലക്കപ്പാറ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. എസ്ഐ അമൃത് സിങ് നഗരൂർ സ്റ്റേഷനിലും. സിഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടില്ലെന്ന് എസ്ഐ പ്രതികരിച്ചു.

Advertisement