അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പെട്രോൾ പമ്പുകൾക്ക് ഇരുട്ടടിയായി സർക്കാർ നയം, സംസ്ഥാനത്ത് ആരംഭിയ്ക്കുവാൻ പോകുന്നത് പുതിയ 1300 പെട്രോൾ പമ്പുകൾ

കൊല്ലം. കേരളത്തിൽ സ്വകാര്യ പമ്പുകൾ ഉൾപ്പെടെ 3500ൽ പരം പെട്രോൾ പമ്പുകളാണ് നിലവിൽ പ്രവർത്തിയ്ക്കുന്നത്.ഇതിൽ പൊതുമേഖല ഓയിൽ കമ്പനികൾ തമ്മിലുള്ള ധാരണ പിശക് മൂലം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ നിരവധി പമ്പുകൾ ഓണക്കാലം മുതൽ അടച്ചിട്ട അവസ്ഥയിലാണ്.ഇന്ധന ക്ഷാമമാണ് ഇതിന് പ്രധാന കാരണം.കൂടാതെ സംസ്ഥാന സർക്കാർ ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് സർക്കാരിനൊപ്പം പമ്പുടമകൾക്കും ഇരുട്ടടിയായി.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലവർദ്ധനവ് മൂലം സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാറില്ല. കേന്ദ്ര സർക്കാർ നൽകേണ്ട ഏജൻസി കമ്മീഷൻ 7 വർഷമായി മുടങ്ങി കിടക്കുന്നതും പമ്പുകളുടെ പ്രവർത്തനത്തെ ബാധിയ്ക്കുന്നുണ്ട്.സംസ്ഥാനത്ത് വ്യാജ ഇന്ധനവും നിലവിൽ സുലഭമാണ്.കർണ്ണാടകയിൽ നിന്നും 13 രൂപ വ്യത്യാസത്തിൽ ലഭിയ്ക്കുന്ന വ്യാജ ഇന്ധനം സ്വകാര്യ പമ്പുകൾ ഉൾപ്പെടെയുള്ള ചില പമ്പുകളിൽ വിൽക്കുന്നുണ്ട്. വാഹനങ്ങളുടെ ആയുസ് തന്നെ നശിപ്പിക്കുന്ന ഇത്തരം വ്യാജ ഇന്ധനങ്ങൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പുതിയതായി 1300 പമ്പുകൾ കൂടി അനുവദിയ്ക്കുവാൻ സർക്കാർ തീരുമാനമെടുക്കുന്നത്. വില്പനയിൽ ഉണ്ടായ കുറവ് മൂലം കടക്കെണിയിലായ ഡീലർമാർക്ക് ഇരട്ട പ്രഹരമാണ് സർക്കാർ തീരുമാനം.ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് പെട്രോൾ പമ്പുടമകൾ.

Advertisement