പുരാവസ്തു തട്ടിപ്പ് കേസ്,ക്രൈംബ്രാഞ്ച് രണ്ടുപേരെ കൂടി പ്രതി ചേർത്തു

കൊച്ചി.മോന്‍സന്‍റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടുപേരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, മോൻസൺ മാവുങ്കലിന് വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ച്‌
നൽകിയ തിരുവനന്തപുരം സ്വദേശി സുരേഷ് എന്നിവരെ പ്രതിചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ഡിഐജി എസ് സുരേന്ദ്രൻ കേസിലെ
നാലാം പ്രതിയാണ്. മോൺസൺ മാവുങ്കലിൽ നിന്ന് ഡിഐജി പണം വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഭാര്യയുടെ അകൗണ്ടിലേക്കാണ് പണം എത്തിയത്. ബാങ്ക് രേഖകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കേസിൽ ഏഴാം പ്രതിയാക്കാനുള്ള തീരുമാനം.

വ്യാജ പുരാവസ്തുക്കൾ നിർമ്മിച്ച്‌ മോൻസനെ പണം തട്ടാൻ സഹായിച്ച കുറ്റത്തിനാണ് ശില്പിയായ തിരുവനന്തപുരം സ്വദേശി സുരേഷിനെ കേസിൽ പ്രതി ചേർത്തത്. ആറാം പ്രതിയാണ് സുരേഷ്. പുതിയ പ്രതിപട്ടിക കോടതിയിൽ സമർപ്പിച്ചു.

മോൺസൻ മാവുങ്കലിന് പുറമെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഐജി ലക്ഷ്മണ, സുധാകരന്റെ സഹായി എബിൻ അബ്രഹാം ഉൾപ്പെടെ ഏഴു പേരാണ് നിലവിലെ പ്രതിപട്ടികയിൽ ഉള്ളത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

Advertisement