മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖം വിളയിൽഫസീലയ്ക്ക് സാംസ്കാരിക കേരളത്തിന്റെ വിട.

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ ചീക്കോട്പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.

എംഎസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി പാടിയത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്‌മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമായിരുന്നു അത്.

ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്.

കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലും മറ്റുവിദേശരാജ്യങ്ങളിലും 1970 മുതൽ തന്നെ അനവധി വേദികളിൽ പ്രശസ്തരായ പല ഗായകർക്കൊപ്പം വേദി പങ്കിട്ട ഫസീല, ആയിരക്കണക്കിന് ക്യാസറ്റുകളിലൂടെ മാപ്പിളപ്പാട്ട് ആരാധകരുടെ ഹൃദയം കവർന്നു. ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ വേദി പങ്കിട്ടത് ഒരുപക്ഷേ തന്റെ ഗുരുനാഥൻ കൂടിയായ കുട്ടി മാസ്റ്ററുടെ ഒപ്പം.

ഒരുകാലത്ത് ഗൾഫ് പ്രവാസികളുടെ ഹൃദയം കവർന്ന അനവധി പാട്ടുകൾ ഫസീലയുടെ സ്വരത്തിൽ നിന്നുമുള്ളതായിരുന്നു.
മാപ്പിളപ്പാട്ടിന്റെ റാണി എന്നറിയപ്പെടുന്ന അവർക്ക് ഒട്ടേറെ ശിഷ്യ ഗണങ്ങളുമുണ്ട്.
ഹസ്ബി റബീ ജെല്ലള്ളാ.. എന്ന താരാട്ട് പാട്ട് വർഷങ്ങൾക്കിപ്പുറവും എത്രയോ അമ്മമാരുടെ ചുണ്ടുകളിൽ നിറഞ്ഞുനിൽക്കുന്നു.

Advertisement