പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് എന്ന് സ്ഥിരീകരണം

കോഴിക്കോട് .പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് സ്ഥിരീകരണം. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനൻ ഡിഎംഒക്ക് കൈമാറി.എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്ന് ഹർഷിന പറഞ്ഞു.

5 വർഷം വേദന സഹിച്ച് ജീവിച്ച ഹർഷിനക്ക് പോലീസിൻ്റെ അന്വേഷണ റിപ്പോർട്ട് കൂടുതൽ കരുത്താവുകയാണ്. ഹർഷിന ഇതുവരെ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും ശരിവെക്കുന്നതാണ് മെഡിക്കൽ കോളേജ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്.കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
അതിനാൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഓഗസ്റ്റ് 1ന് ബോർഡ് ചേരുമെന്നാണ് സൂചന.
ഡിഎംഒ ചെയർമാനായ സമിതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിസ്റ്റ്, മെഡിസിൻ, സർജറി, ഫൊറൻസിക് മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ അംഗങ്ങളായിരിക്കും.മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികൾ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.2017 നവംബർ 30നാണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഹർഷിന മൂന്നാം പ്രസവം നടത്തിയത്. അതേസമയം കേസില്‍ വഴിത്തിരിവായത് എംആർ ഐ റിപ്പോർട്ട് എന്ന് സൂചന. കൊല്ലത്തെ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയാണ് വഴിത്തിരിവായത്.എംആർഐ പരിശോധനയിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് മുമ്പായിരുന്നു ഇത്.

2017 നവംബർ 30 ന് ആയിരുന്നു മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയ.2017 ഫെബ്രുവരിയിൽ ആയിരുന്നു കൊല്ലത്ത് വച്ച് ഹർഷിന എംആർഐ ടെസ്റ്റ് നടത്തിയത്

Advertisement