സ്കൂളിൽ രാത്രി പ്രധാനാധ്യാപകനടക്കം 3 പേർ, തൊണ്ടിമുതലുമായി നാട്ടുകാർ കയ്യോടെ പിടികൂടി! അറസ്റ്റ്

മലപ്പുറം: രാത്രിയുടെ മറവിൽ സ്‌കൂളിലെ അരി മറിച്ച് വിൽപ്പന നടത്താൻ ശ്രമം നടത്തിയവരെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. പ്രധാനാധ്യാപകൻ അടക്കം മൂന്ന് പേരെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറുവ എ യു പി സ്‌കൂളിൽ നിന്നാണ് അരി കടത്തുന്നതിനിടെ ഇവരെ പിടികൂടിയത്. ഗുഡ്സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടർന്നെത്തിയവർ പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി രമേശൻ, എ ഇ ഒ. മിനി ജയൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസർമാരായ ജയരാജൻ, സംഗീത എന്നിവർ സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തി.

Advertisement