യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കൊല്ലം: യുവാവിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ വെളിച്ചം നഗർ 61 ൽ നിന്നും തൃക്കടവൂർ വില്ലേജിൽ മുരുന്തൽ ചേരിയിൽ പടനിലത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിതിൻ (24), പള്ളിത്തോട്ടം, ക്യുഎസ്എസ് കോളനി, നീലിമ ഫ്ളാറ്റിൽ, ഷിബിൻ(28) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിൻറെ പിടിയിലായത്.

കുരീപ്പുഴ, പള്ളി കിഴക്കതിൽ വീട്ടിൽ ആൽബിനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആൽബിൻറെ വീടിന് മുൻവശം കട നടത്തുന്ന മനോജ് എന്നയാളുടെ മകനും പ്രതിയായ നിതിൻറെ സുഹൃത്തും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇത് ചോദിക്കാൻ ബുധനാഴ്ച രാത്രി
ഏഴര മണിയോടെ എത്തിയ പ്രതികൾ ആളുമാറി ആൽബിനെ മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാരകായുങ്ങളുമായി എത്തിയ പ്രതികൾ ആൽബിനെ ചീത്ത വിളിച്ചുകൊണ്ട് തള്ളിതാഴെയിട്ട് വെട്ടുകയായിരുന്നു. അക്രമത്തിൽ മുഖത്തും വലത് ചെവിക്കും വെട്ട് കൊണ്ട് പരിക്കേറ്റു. തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് പ്രതികളെ പിടികൂടുകയായിരുന്നു.

അഞ്ചാലുംമൂട്, പള്ളിത്തോട്ടം പോലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് 5 കേസുകളിൽ പ്രതിയാണ് നിതിൻ. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമ്മജിത്തിൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, ഗിരീഷ്, പ്രദീപ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ സിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement