രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ സവാരി; അമ്മയ്ക്ക് 25000 രൂപ പിഴയിട്ട് കോടതി

Advertisement

തൃശൂര്‍: കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മയ്ക്ക് 25000 രൂപ പിഴ ഈടാക്കി കോടതി ഉത്തരവ്. കൊഴുക്കുള്ളി സ്വദേശിയായ സ്ത്രീയ്ക്കാണ് കോടതി പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജനുവരി 20-നാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ചപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. തുടര്‍ന്ന് തൃശൂര്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രെറ്റാണ് വിധി പ്രഖ്യാപിച്ചത്. വണ്ടി കുട്ടിയുടെ അമ്മയുടെ പേരിലായിരുന്നതിനാല്‍ അച്ഛനെ കേസില്‍ നിന്ന് ഒഴിവാക്കി.
കേസില്‍ കൊഴുക്കുള്ളി സ്വദേശിയായ യുവതി 25000 രൂപ പിഴ അടക്കണം എന്നാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി. മഞ്ജിത്തിന്റേതാണ് വിധി. മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.

Advertisement