‘സർക്കാർ ഉദ്യോഗസ്ഥൻ മുഖം കാണിക്കാൻ ആവശ്യപ്പെട്ടു’, ഐസിയു പീഡന കേസ് അതിജീവിതയുടെ വെളിപ്പെടുത്തൽ

കോഴിക്കോട് : പീഡന പരാതി നൽകിയതിന് പിന്നാലെ സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടായത് ക്രൂരാനുഭവങ്ങളാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽവെച്ച് പീഡനത്തിനിരയായ യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ പരാതിയുമായെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞു. വനിതാ കമ്മീഷൻ സിറ്റിംഗിന് പോയി മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമോ അനുഭവമോ അല്ലെന്നും ആശുപത്രിയിലെ ഉന്നതരുടെ പിന്തുണയുണ്ടെന്നും അതിജീവിത പറഞ്ഞു.

ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തിലായിരിക്കുമ്പോൾ ലൈംഗികാതിക്രമത്തിനിരയായതിനേക്കാൾ വേദനയും അപമാനവുമാണ് താൻ ഇപ്പോഴനുഭവിക്കുന്നതെന്നും അതിജീവിത പറയുന്നു. നാലുമാസത്തിനിടയിൽ ശസ്ത്രക്രിയയുടെ വേദനയുമായി പലവട്ടം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. കടുത്ത മാനസിക സമ്മർദ്ദത്തിലും പ്രതീക്ഷയോടെയാണ് രണ്ടു വട്ടം വനിതാകമ്മീഷൻ സിറ്റിങ്ങിനെത്തിയത്. മെഡിക്കൽ കോളജ് അധികൃതരുടെ നിസംഗതയെത്തുടർന്ന് രണ്ടു വട്ടവും നിരാശയോടെ മടങ്ങേണ്ടി വന്നു.

കേരളത്തിൻറെ ആരോഗ്യ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ അറ്റന്റർ ശശീന്ദ്രനെ അറസ്റ്റ് ചെയ്തെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല. മൊഴി മാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ആശുപത്രി ജീവനക്കാരെ തിരിച്ചെടുത്ത നടപടിയും വിവാദമായതോടെയാണ് പിൻവലിച്ചത്. മെഡിക്കൽ കോളേജ് നിരന്തരം തുടരുന്ന അനാസ്ഥ രാഷ്ട്രീയ സമ്മർദ്ദം മൂലമെന്നാണ് അതിജീവിതയുടെ ആരോപണം. അതിനിടെ, കോഴിക്കോട് മെഡി. കോളേജ് വനിതാ കമ്മീഷന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് വൈകിപ്പിച്ച നടപടി ആരോഗ്യ വകുപ്പിൻറെ ശ്രദ്ധയിൽ പെടുത്തുമെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് പ്രിൻസിപ്പൽ എൻ അശോകൻ റിപ്പോർട്ട് സമർപ്പിച്ചത്.

Advertisement