അരവിന്ദിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും; മികച്ച ജീവിതം തേടിയെത്തി ചേതനയറ്റു മടങ്ങുന്നത് 10 വർഷത്തിനുശേഷം

ലണ്ടൻ: ലണ്ടനിലെ പെക്കാമിൽ മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ച അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. പൊലീസിന്റെ തുടർ അന്വേഷണത്തിന് മൃതദേഹം ആവശ്യമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ മൃതദേഹം ഫ്യൂണറൽ സർവീസിന് കൈമാറാൻ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

ഇന്നലെ വൈകിട്ട് സൗത്താളിലെ ഫ്യൂണറൽ സർവീസ് ഏജൻസി ഏറ്റെടുത്ത മൃതദേഹം ബുധനാഴ്ച രാവിലെ ലണ്ടനിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴിയാണ് നാട്ടിലെത്തിക്കുക. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ ദുബായിൽനിന്നും നെടുമ്പാശേരിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാകും മൃതദേഹം എത്തുക. വീട്ടിലെ ചടങ്ങുകൾക്കു ശേഷം അന്നുതന്നെ എറണാകുളം രവിപുരം സ്മശാനത്തിൽ സംസ്കാരം നടത്തും.

തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു വരെ അരമണിക്കൂർ സമയം മൃതദേഹം സൗത്താളിലെ ഫ്യൂണറൽ സർവീസ് ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കുന്നതിനായാണ് ഈ സൗകര്യം ഒരുക്കുന്നത്.

ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കൂടുതൽ അന്വേഷണം ആവശ്യമായി വന്നാൽ ഉപകരിക്കത്തക്കവിധം കൂടുതൽ സ്പെസിമനുകൾ ശരീരത്തിൽനിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 16നായിരുന്നു പനമ്പിള്ളിനഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (37) താമസസ്ഥലത്തുവച്ച് കൂടെ താമസിച്ചിരുന്ന യുവാവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വർക്കല ഇടച്ചിറ സ്വദേശിയായ സൽമാൻ സലീമിനെ (25) അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിചാരണ തീരുംവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. 2024 ജൂലൈയിലാണ് കേസ് വിചാരണയ്ക്കായി വച്ചിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പൊലീസ് ഇപ്പോഴും കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

അരവിന്ദിന്റെ ഇളയ സഹോദരൻ ബ്രിട്ടനിലെ നോർത്താംപ്റ്റണിൽ തന്നെയുണ്ട്. ഇദ്ദേഹമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സഹോദരനെ പൊലീസ് ലണ്ടനിൽ വിളിച്ചുവരുത്തുകയും പിന്നീട് താമസസ്ഥലത്തെത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ അരവിന്ദ് താമസിച്ചിരുന്ന വീട്ടിലെത്തി സഹോദരൻ സാധനങ്ങൾ എല്ലാം നാട്ടിലേക്ക് കൊണ്ടുപോകാനായി ശേഖരിച്ചു.

പനമ്പള്ളി നഗറിലെ (HG42) വസതിയിൽ റിട്ടയേർഡ് എൽഐസി ഉദ്യോഗസ്ഥനായ ശശികുമാർ – ശ്രീദേവി ദമ്പതികളുടെ മകനാണ് അരവിന്ദ്. കായംകുളം സ്വദേശികളായ ഇവർ ജോലിയുടെ ഭാഗമായാണ് എറണാകുളത്തെത്തി സ്ഥിരതാമസമാക്കിയത്. പത്തുവർഷം മുമ്പാണ് അരവിന്ദ് വിദ്യാർഥി വീസയിൽ ബ്രിട്ടനിലെത്തിയത്. അതിന്റെ കാലാവധി പൂർത്തിയായപ്പോൾ പിന്നീട് മറ്റൊരു വീസയിലേക്ക് മാറി. കെയറർ വീസയിലേക്ക് മാറാനിരിക്കെവേയാണ് ഈ സംഭവം. അവിവാഹിതനായ അരവിന്ദ് പത്തുവർഷത്തിനിടെ ഒരിക്കൽപോലും നാട്ടിൽ പോയിരുന്നില്ല.

മികച്ച ജീവിതം തേടി നാടുവിട്ട പൊന്നോമന മകന്റെ ചേതനയറ്റ ശരീരമാണ് പത്തുവർഷത്തിനുശേഷം വ്യാഴാഴ്ച മാതാപിതാക്കളുടെ മുന്നിലേക്ക് എത്തുക. ജോലി കണ്ടെത്താനും മറ്റുമായി അരവിന്ദ് ഏറെ സഹായിച്ചിട്ടുള്ള ആളാണ് വാക്കുതർക്കത്തിനൊടുവിൽ അരവിന്ദിന്റെ കൊപാതകിയായത്. വാടക നൽകാൻ പോലും നൽമാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന് അരവിന്ദ് സ്വന്തം മുറിയിൽ അഭയം നൽകിയതെന്നാണ് സഹോദരൻ പറയുന്നത്. നാലു സുഹൃത്തുക്കൾ ചേർന്ന് ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. പതിവായി മറ്റൊരു സുഹൃത്ത് ഇവിടെ വന്നുപോകുകയും ചെയ്തിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ഹൈബി ഈഡൻ എംപിയുമായും ബന്ധപ്പെട്ട് ബന്ധുക്കൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ലണ്ടനിലെത്തിയ ഹൈബി ഈഡൻ എംപി ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദ്വരൈസ്വാമിയെ നേരിൽ കണ്ട് അരവിന്ദിന്റെ മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിലെത്തിക്കാൻ വേണ്ട അടിയന്തര സഹായം ഉറപ്പാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഉൾപ്പെടെ ഹൈക്കമ്മിഷൻ വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അരവിന്ദിനായി ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ മാതൃ സംഘടനയായ യുക്മ സമാഹരിച്ചിട്ടുള്ള തുക കുടുംബത്തിന് സഹായമായി നൽകും.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ (SE5) ജൂൺ 16 ന് വെള്ളിയാഴ്ച രാത്രി ഏകദേശം ഒരുമണിയോടെയാണ് ബ്രിട്ടനിലെ മലയാളികളെയാകെ ഞെട്ടിച്ച അതിദാരുണമായ സംഭവം ഉണ്ടായത്. പുലർച്ചെ 1.36നാണ് ഒരാൾക്ക് കുത്തേറ്റെന്നും സഹായം വേണമെന്നും അഭ്യർഥിച്ച് പൊലീസിന് വിളിയെത്തിയത്. സംഭവത്തിന് സാക്ഷികളായ സുഹൃത്തുക്കൾതന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

വർക്കല ഇടച്ചിറ സ്വദേശിയായ പ്രതി സൽമാൻ സലീം കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തന്റെ മാനസ്സിക നില ശരിയല്ലെന്നും തന്നെക്കൊണ്ട് ആരോ ചെയ്യിപ്പിച്ചതാണ് ഇതെല്ലാമെന്നുമാണ് മൊഴി. ഏതോ ബാഹ്യശക്തി തന്നെ നിയന്ത്രിക്കുന്നതായാണ് തോന്നുതെന്നും പ്രതിയുടെ മൊഴിയിലുണ്ട്., മനോരോഗിയായി ചമഞ്ഞ് കേസിൽനിന്നും രക്ഷപെടാനുള്ള തന്ത്രമാണ് ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനെ പ്രതിരോധിക്കാനായി  പ്രതിയുടെ സൈക്കോ ഇവാല്യുവേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. പ്രതിയുടെ ഫോൺ ഡീകോഡ് ചെയ്ത് കൂടുതൽ വിവരങ്ങൾ പൊലീസ് ശഖരിച്ചിട്ടുണ്ട്. 

നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ വ്യക്തമായാതായി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. സംഭവദിവസം അരവിന്ദ് മദ്യപിച്ചിട്ടില്ല. മരണത്തിന് മൂന്നു മണിക്കൂർ മുമ്പാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കടയിൽവച്ചുതന്നെ രാത്രിഭക്ഷണം കഴിച്ച് വീട്ടിലെത്തിയ അരവിന്ദ് പിന്നീട് ഏതോ വിഷയത്തിൽ ഉണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണത്തിന് ഇരയായത്. പ്രതിയായ സൽമാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളാണ് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Advertisement