വിവാദപ്പേടിയിൽ ഡോക്ടർമാർ, മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ മടി; അവയവദാനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തുന്നതിൽ ഡോക്ടർമാർക്ക് വിമുഖത. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഡോക്ടർമാർ ആശങ്കയറിയിച്ചതോടെ വിഷയത്തിലിടപെടാൻ അവയവദാനം ഏകോപിപ്പിക്കുന്ന സർക്കാർ ഏജൻസിയായ കെ സോട്ടോ തീരുമാനിച്ചിട്ടുള്ളത്. ഡോക്ടർമാരെ പിന്തുണയ്ക്കുന്നതിനൊപ്പം, മസ്തിഷ്ക മരണം സംബന്ധിച്ച തെറ്റിദ്ധാരണകളും അകറ്റുമെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ഗ്രേഷ്യസ് പറഞ്ഞു.

നിലവിലെ വിമുഖത മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.മസ്തിഷ്ക മരണം സംഭവിച്ച് അനിശ്ചിതാവസ്ഥയിലുള്ള കിടപ്പവസാനിപ്പിക്കാൻ ഏറ്റവും പ്രധാന നടപടിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കൽ. ഇതിന് ശേഷം മാത്രമാണ് അവയവദാനം സംബന്ധിച്ച ചർച്ചകൾ പോലും വരുന്നത്. മരണാനന്തര അവയവദാനം കൂടി ഉണ്ടെങ്കിൽ നാല് ഡോക്ടർമാരടങ്ങുന്ന സമിതിയാണ് മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്തുക. പക്ഷെ, അവയവദാനവുമായി ബന്ധപ്പെടുത്തി കേസും വിവാദങ്ങളും മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഡോക്ടർമാരിലേക്ക് കൂടി എത്തുന്നതിൽ ഡോക്ടർമാർ സർക്കാർ ഏജൻസികളെ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഇത്തരം ആശങ്കകൾ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ മസ്തിഷ്ക മരണാനന്തര അവയവദാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ആശങ്ക. ന്യൂറോളജി ഡോക്ടർമാർ വിഷയത്തിന്റെ ഗൗരവം കെ സോട്ടോയെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ കെസോട്ടോ യോഗവും വിളിച്ചു. ഹൃദയം, വൃക്ക, കരൾ ഉൾപ്പടെ അവയവദാനത്തിന് 218 പ്രധാന അവയവങ്ങൾ വരെ ലഭിച്ച വർഷം ഉണ്ടായിരുന്നു സംസ്ഥാനത്ത്. 2015ൽ ആയിരുന്നു ഇത്. സംവിധാനം ഏറെ പുരോഗമിച്ചിട്ടും കഴിഞ്ഞ വർഷം ആകെ കിട്ടിയത് 55 അവയവങ്ങൾ മാത്രമാണ്. ഈ വർഷം ഇതുവരെ 40 അവയവങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അവയവ ദാനവുമായി ബന്ധപ്പെട്ട പുഴുക്കുത്തുകളെ തുരത്തണമെന്നതിൽ ആർക്കും തർക്കമില്ല.

പക്ഷെ, സർക്കാരിൽ രജിസ്റ്റർ ചെയ്ത് ആരെങ്കിലും അവയവം നൽകുന്നത് കാത്തിരിക്കുന്ന നിർധനരായ നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. ഡോക്ടർമാരുടെ ആശങ്കകളകറ്റിയും, പൊതുസമൂഹത്തിന്റെ വിശ്വാസം വർധിപ്പിച്ചും പ്രശ്നം പരിഹരിക്കേണ്ടതിന്റെ അനിവാര്യത അവിടെയാണ്.

Advertisement