പഞ്ചായത്ത് പ്രസിഡണ്ട് റിമാൻഡിൽ ആയിട്ട് ഒരുമാസം, പഞ്ചായത്തിന്റെ ഭരണം സ്തംഭനാവസ്ഥയിൽ

തിരുവല്ല. സാമ്പത്തിക തട്ടിപ്പ് കേസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒരുമാസമായി റിമാൻഡിൽ , നിരണം പഞ്ചായത്തിന്റെ ഭരണം സ്തംഭനാവസ്ഥയിലായി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഈ മാസം ഒന്നാം തീയതിയാണ് നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിലെ കെ പി പുന്നൂസ് അറസ്റ്റിൽ ആവുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് തന്നെ ജയിലിൽ ആയതോടെ പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.സാമ്പത്തിക തട്ടിപ്പ് കേസിൽ പഞ്ചായത്ത് പ്രസിഡണ്ട് റിമാൻഡിൽ ആയിട്ട് ദിവസം 25 കഴിഞ്ഞു.വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും ഒന്നും ശരിയാകുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് വന്ന പരാതിയിലാണ് നിരണം പഞ്ചായത്ത് പ്രസിഡണ്ട് കെ പി പുന്നൂസിന് പോലീസ് അറസ്റ്റ് ചെയ്തത്.റിമാൻഡിൽ കഴിയവേ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ പോലീസ് എത്തി ജയിലിൽ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു.ഇതോടെ റിമാൻഡ് കാലാവധി നീണ്ടു.സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രസിഡൻറ് രാജിവയ്ക്കാതെ പഞ്ചായത്തിലെ യോഗം പോലും ചേരാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷം നിലപാടെടുത്തു ഇതോടെ പഞ്ചായത്ത് ഭരണസമിതി യോഗം പോലും ചേരാനാവാത്ത സ്ഥിതിയിലാണ്.


എൽഡിഎഫിനും യുഡിഎഫിനും 6 അംഗങ്ങൾ വീതമാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഉള്ളത്. എൻഡിഎ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയതോടെ കെ പി പുന്നൂസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം പുന്നൂസ് ഗ്രാമപഞ്ചായത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയിട്ടില്ലെന്നും മറ്റ് കേസുകൾ വ്യക്തിപരമാണ് എന്നുമാണ് ഭരണകക്ഷി അംഗങ്ങളുടെ അഭിപ്രായം.

Advertisement