കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി വിധി

കൊച്ചി. കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍ പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി വിധി. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വർഗ്ഗീസ് നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറഞ്ഞത്.
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചു. സിംഗിള്‍ബഞ്ച് വിധിയെ വിമര്‍ശിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്‍റെ വിധി.

യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം.പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കാൻ നവംബർ 16 ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടത് ഇതിനെതിരെയാണ് അപ്പീൽ. നീതി പീഠത്തില്‍ നിന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയ വര്‍ഗീസ് പ്രതികരിച്ചു.

സിപിഎം നേതാവ് കെ കെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്.

Advertisement