സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ പണിപോകും; പിടിമുറുക്കാൻ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിടികൂടാൻ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതി നിർദേശമുൾപ്പെടുന്ന ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകൾ കൂടിയതോടെയാണ് നടപടി.

കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സർക്കാർ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ച് സർക്കാർ ജീവനക്കാർ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് 1968ലാണ്. അന്നത്തെ നിയമത്തിൽ സൈബർ നിയമങ്ങൾ ഉൾപ്പെട്ടിരുന്നില്ല.

നിലവിൽ സമൂഹമാധ്യമങ്ങളിൽ ജീവനക്കാർ വിമർശിക്കുന്നത് പിടികൂടിയാൽ നിയമത്തിൻറെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് സൈബർ നിയമങ്ങൾ അധികമായി ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഭരണപരിഷ്കാര വകുപ്പ് നൽകിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്.

മുഖ്യമന്ത്രി അംഗീകരിച്ചാൽ ഭേദഗതി നിർദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താൽ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാരിനു എളുപ്പത്തിൽ കടക്കാം. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലുള്ള സർക്കാർവിരുദ്ധ എഴുത്തുകൾ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തിൽ പ്രത്യേകം രേഖപ്പെടുത്തും.

Advertisement