ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

തിരുവനന്തപുരം . ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇളവ് അനുവദിക്കുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമെന്നാണ്
കേന്ദ്ര നിലപാട്.അതേ സമയം AI ക്യാമറ വഴി പിടിക്കപ്പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്കു നാളെ മുതൽ പിഴ ചുമത്തി തുടങ്ങും.

AI ക്യാമറ വന്നതിനു പിന്നാലെ 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു ഗതാഗത വകുപ്പും,രാജ്യസഭാംഗം എളമരം
കരീമും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കത്തയച്ചത്.എന്നാൽ എളമരം കരീമിന് ലഭിച്ച മറുപടിയിൽ
ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.നിയമപ്രകാരം ഇരുചക്ര വാഹനത്തിൽ രണ്ടുപേർക്ക് യാത്ര ചെയ്യാനേ അനുമതിയുള്ളൂ.ഇളവ് കേന്ദ്രമോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണ്. നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സാധിക്കില്ലെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.എന്നാൽ ഗതാഗത വകുപ്പു അയച്ച കത്തിന് മറുപടി വരട്ടെയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.AI ക്യാമറ നാളെ മുതൽ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും.ക്യാമറകൾ പ്രവർത്തന സജ്ജമെന്നു സാങ്കേതിക കമ്മിറ്റി വിലയിരുത്തി.ഒരു മാസത്തോളം ട്രയൽ പൂർത്തിയാക്കിയ ശേഷമാണു പിഴ ഈടാക്കുന്നത്.AI ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് കെൽട്രോൺ ആണ് പിഴ ഈടാക്കാനുള്ള നോട്ടീസ് തയ്യാറാക്കുന്നതെങ്കിലും അന്തിമ അംഗീകാരം നൽകുന്നത് ആർ ടി ഒ ആണ്.
ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയും, രണ്ടിലധികം പേർ യാത്ര ചെയ്താൽ 1000 രൂപയുമാണ് പിഴ.ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ പിഴ ഈടാക്കും.സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ 500 രൂപയും നൽകേണ്ടി വരും.ട്രയൽ റണ്ണിൽ പ്രതിദിനം രണ്ടു ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.അതേ സമയം അഴിമതി ആരോപണം ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ്സ് നീക്കം.

Advertisement