വിവാഹ വാഗ്ദാനം; ഒരു പെൺകുട്ടിയെ ലോഡ്ജിലും ഒരാളെ ഊട്ടിയിലുമെത്തിച്ച് പീഡിപ്പിച്ചു, യുവാവിന് 30 വർഷം കഠിനതടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളിൽ ഭാര്യയും മക്കളുമുള്ള യുവാവിനെ 15 വർഷം വീതം 30 വർഷം കഠിനതടവിനും 50000 രൂപ വീതം ഒരു ലക്ഷം പിഴയടയ്ക്കാനും കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചു. വാടാനപ്പള്ളി ബീച്ച് വടക്കൻ വീട്ടിൽ രഞ്ജിത്തി(29)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2016 ഏപ്രിൽ 14ന് വാടാനപ്പള്ളി പോലീസും 24ന് പാവറട്ടി പോലീസും രജിസ്റ്റർ ചെയ്ത രണ്ടു വ്യത്യസ്ത കേസുകളിലാണ് രഞ്ജിത്തിനെ പോക്‌സോ കോടതി ശിക്ഷിച്ചത്.

ഏപ്രിൽ 14ന് പുലർച്ചെ 1.30ന് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി മുളങ്കുന്നത്തുകാവിൽ ലോഡ്ജ് മുറിയിൽ എത്തിച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു. വാടാനപ്പള്ളി സബ് ഇൻസ്‌പെക്ടറായിരുന്ന എസ്. അഭിലാഷാണ് കേസ് രജിസ്റ്റർ ചെയ്തത്. 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. വാടാനപ്പള്ളി സ്റ്റേഷനിലെ സുജീഷും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഏപ്രിൽ 24ന് രാവിലെ 10ന് പെൺകുട്ടിയെ ബന്ധുവീട്ടിൽനിന്നും നിർബന്ധിച്ച് ഇറക്കി കൊണ്ടുപോയി ഊട്ടിയിലുള്ള ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. പീഡനത്തിനിരയായ പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി മുമ്പും കുട്ടിയെ വീട്ടിൽനിന്നും നിർബന്ധിച്ച് ഇറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്തു പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.

ഈ സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെയും പ്രതിയെയും ഗുരുവായൂർ കോട്ടപ്പടിയിൽനിന്നാണ് കണ്ടെത്തിയത്. 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത രണ്ടു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഭിഭാഷകരായ അമൃതയും സഫ്‌നയും ഹാജരായി. പാവറട്ടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന എം. കൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസിന്റെ തുടരനേഷണം നടത്തിയത്. തുടർന്ന് ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന ഇ. ബാലകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു. അന്വേഷണ സംഘത്തിൽ പാവറട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജിതിനും വനിതാ പോലീസുകാരായ സൗമ്യയും പ്രിയയും ഉണ്ടായിരുന്നു. രണ്ടും പീഡനങ്ങൾക്കും വെവ്വേറെ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടു കേസുകളും വെവ്വേറെ പരിഗണിച്ച കോടതി രണ്ടു കേസുകളിലായി രണ്ട് ശിക്ഷാവിധികളാണ് പുറപ്പെടുവിപ്പിച്ചത്.

Advertisement