2022ൽ മലയാളി കഴിച്ചത് 12500 കോടിയുടെ മരുന്നുകൾ, കൊവിഡ് കാലത്ത് 5000 കോടിയുടെ കുറവ്

ചെറിയ പനിയോ തലവേദനയോ വന്നാൽ പോലും മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വാഭാവികമായും മുൻപകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മരുന്ന് വിൽപനയും കൂടിയിട്ടുണ്ട്. പുതിയ കണക്കുകളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഓരോ വർഷവും മലയാളികൾ കോടികളുടെ മരുന്ന് വിഴുങ്ങുമ്പോൾ കേരളത്തിലെ മരുന്നുവിപണിയും നേട്ടത്തിന്റെ പാതയിലാണെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.

കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവിൽ വൻ വർധനവെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2022ൽ പതിനൊന്ന് ശതമാനം വർദ്ധിച്ച് 12,500 കോടിരൂപയുടെ മരുന്നാണ് കേരളത്തിൽ വിറ്റത്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ് ഏഴ് ശതമാനമാണ് കേരളത്തിന്റെ പങ്ക്. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം ഉയർന്ന് 12,500 കോടി രൂപയായി. ഇതോടെ രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി കേരളം മാറി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് തൊട്ടുമുൻപിലായുള്ളത്.

മരുന്ന് വിപണിയിൽ അഞ്ചാം സ്ഥാനത്താണ് കേരളമെങ്കിലും മലയാളികൾക്ക് ആവശ്യമായ മരുന്നുകളുടെ 98 ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രമേഹം, ഹൃദ്രോഗം, ന്യൂറോ സൈക്യാട്രി, അസുഖങ്ങൾക്കുള്ള മരുന്നുകളും, വൈറ്റമിൻ മരുന്നുകളും കൂടുതലായി കഴിക്കുന്നത് മലയാളികളാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് കാലത്ത് മലയാളികളുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. 7500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. കൊവിഡിൽ ആന്റി-ബയോട്ടിക്, ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകളുടെ വിൽപന വൻതോതിൽ കുറഞ്ഞതാണ് കാരണമായത്.

Advertisement