ഓപ്പറേഷൻ ആഗ്: പിടിയിലായത് രണ്ടായിരത്തിലേറെ ഗുണ്ടകൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

കോഴിക്കോട്: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപ്പറേഷൻ ആഗ്’ എന്ന പേരിൽ സംസ്ഥാനവ്യാപക നടപടി. ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയിൽ സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പിടിയിലായി. ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്തു നിന്നാണ്. ഇവിടെ 297 പേരാണ് പിടിയിലായത്.

കോട്ടയം 112, എറണാകുളം 156, തൃശൂർ 272, കോഴിക്കോട് 216, പാലക്കാട്ട് 137, മലപ്പുറം 159, വയനാട് 109, കണ്ണൂർ 85, കാസർകോട് 85 എന്നിങ്ങനെയാണ് കണക്ക്. ഇതിൽ ജാമ്യമില്ലാത്ത കേസുകളിൽപ്പെട്ടവരെ ജയിലിലേക്കു മാറ്റും.

കാപ്പ ചുമത്താൻ നിശ്ചയിച്ച ശേഷം ഒളിവിൽ പോയവർ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ, പൊലീസിന്റെ വീഴ്ചകൾ കൊണ്ടോ മറ്റോ അറസ്റ്റ് വൈകുന്നവർ എന്നിവര്‍ക്കായാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇവർക്കായി വീടുകളിലും ഒളിത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, തിരുവനന്തപുരത്തെ അതിക്രമങ്ങളിൽ കുറ്റക്കാർക്കു തുണയായി പൊലീസിന്റെ പിടിപ്പുകേടും അനാസ്ഥയും ഉള്ളതായി ആരോപണം ഉയരുന്നുണ്ട്.

Advertisement