ഒരു പേരയ്ക്ക പറിച്ചതിന് കുട്ടിയെ ബൈക്കിടിച്ചു വീഴ്ത്തി, കാലൊടിച്ചു; 12 വയസ്സുകാരന്റെ തുടയെല്ലു പൊട്ടി

പെരിന്തൽമണ്ണ: വീട്ടുവളപ്പിലെ പേരയ്‌ക്ക പറിച്ചതിന്റെ പേരിൽ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസിൽ വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫ് (49) അറസ്‌റ്റിലായി. ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി.

ഞായറാഴ്ച തൂത വാഴേങ്കടയിലാണു സംഭവം. കുട്ടികൾ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്റഫ് പിന്തുടർന്നെത്തി ആക്രമിച്ചത്. അവശനിലയിലായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. റിപ്പോർട്ട് നൽകാൻ വനിതാ–ശിശു വികസന വകുപ്പ് ഡയറക്‌ടറോടും ആവശ്യപ്പെട്ടു. ചികിത്സ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. അഷ്റഫ് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം വണ്ടിയോടിച്ചു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു പരുക്കേറ്റതാണെന്നു പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Advertisement