കിഫ്ബി പദ്ധതികൾ ശുപാർശ ചെയ്യേണ്ടെന്ന് എംഎൽഎമാർക്ക് മന്ത്രിയുടെ കത്ത്

Advertisement

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇക്കുറി കിഫ്ബിക്ക് റോളില്ല. കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാർശ ചെയ്യേണ്ടതില്ലെന്ന് എംഎൽഎമാർക്ക് അയച്ച കത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ‌ നിർദേശിച്ചു. കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികൾക്ക് വേഗം പോരെന്ന പരാതിയും ജനപ്രതിനിധികൾ ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യം കണക്കിലെടുത്താണ് കിഫ്ബിയെക്കൊണ്ടു നടപ്പാക്കാവുന്ന പുതിയ പദ്ധതികളൊന്നും ശുപാർശ ചെയ്യേണ്ടതില്ലെന്ന് ധനമന്ത്രി നേരിട്ട് എംഎൽഎമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികൾ മുൻഗണനാ ക്രമം നോക്കി ശുപാർശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികൾ ഈ പട്ടികയിൽ ഉൾക്കൊള്ളിക്കാമെന്നും മന്ത്രി നിർദേശിച്ചു. ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.

ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്. 2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കിയിരിക്കുന്നത്. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.

കിഫ്ബിക്കു കിട്ടിയത് 31,508 കോടി

5 വർഷം കണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷം രൂപംകൊണ്ട കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതിൽ 19,220 കോടി രൂപ പൊതു വിപണിയിൽ നിന്നു വായ്പയെടുത്തും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ പെട്രോൾ / ഡീസലിന് ഒരു രൂപ വീതവും സർക്കാർ പിരിച്ചെടുത്തു നൽകി. ഈയിനത്തിൽ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളിൽ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തിൽ 22,192 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകൾ തിരിച്ചടയ്ക്കാൻ‌ വിനിയോഗിച്ചു.

Advertisement