സിനിമയിലും ഡാൻസ് ബാറുകളിലും കള്ളപ്പണം നിക്ഷേപിച്ചു, സ്വന്തമായി ബാർ; തട്ടിയത് 150 കോടിയിലധികം

കൊച്ചി ∙ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നു സൂചന. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിന്റെ ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോർന്നു പ്രവീൺ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ട് വാഹനങ്ങൾ അടക്കം നാല് ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുണെയിൽ നാല് ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്.

‘ചോരൻ’ എന്ന പേരി‍ൽ നിർമിച്ചു പ്രവീൺ തന്നെ നായകനായി അഭിനയിച്ച ചിത്രത്തിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. ഈ സിനിമ സംവിധാനം ചെയ്തതു തൃശൂർ റൂറൽ പൊലീസിൽ എഎസ്ഐ ആയ സാന്റോ തട്ടിൽ ആണ്. റാണ കേസിൽ കുടുങ്ങിയതോടെ സാന്റോയെ റൂറൽ പൊലീസ് ആസ്ഥാനത്തു നിന്നു വലപ്പാട് സ്റ്റേഷനിലേക്കു മാറ്റി. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചോദ്യം ചെയ്തു. ഇതേസമയത്തു തന്നെ മുകളിലെ ഫ്ലാറ്റിൽ റാണയുണ്ടായിരുന്നു എന്നാണു സൂചന.

Advertisement