ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ് വിൽപന. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഓണം ബമ്പർ ഭാഗ്യശാലിയെ നാളെ അറിയാം.

നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും കൈവിട്ടില്ല. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കാണുന്നത്. ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി.

ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

Advertisement