ഹോക്കി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകൾ കണ്ടെത്തി

കൊച്ചി: ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പീഡനത്തെ കുറിച്ച്‌ എഴുതിയ ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറി.

ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ ഹോക്കി താരം ശ്യാമിലിയെ (26) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25ന് വൈകുന്നേരം ശ്യാമിലി ഫാനിൽ തൂങ്ങി മരിച്ചത്. ആഴ്ചകൾക്കു ശേഷമാണ് ബന്ധുക്കൾ ഈ ഡയറി കണ്ടെത്തുന്നത്.

‘എന്റെ മുന്നിൽ വച്ച്‌ എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ച്‌ കള്ള്, ബിയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്ബോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു’, ശ്യാമിലി എഴുതിയ ഡയറിയിൽ പറയുന്നുണ്ട്. ശ്യാമിലി സ്വന്തം കൈപ്പടയിൽ എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും നേരിട്ട പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്.

മെയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യ ചെയ്തത്. ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.

നാലു വർഷം മുമ്ബാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗർഭിണിയായിരിക്കെ സ്‌കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുമായിരുന്നു.

Advertisement