വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 14,529 പ്രവാസികൾ അറസ്റ്റിലായി

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 63 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 64 പേരെ സൗദി സുരക്ഷാ വകുപ്പുകള്‍ പിടികൂടി. തൊഴിൽ – താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി.

ഇതുവരെ അറസ്റ്റിലായ, 34,067 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അധികാരികൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യലയങ്ങളിലേക്ക് മാറ്റുകയും നടപടികൾ സ്വീകരിച്ചു വരികയുമാണ്. ഇവരിൽ 1,854 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ മാറ്റുകയും 9,494 പേരെ നാടുകടത്തുകയും ചെയ്തു.

സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗത സൗകര്യങ്ങളോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതും ഗുരുതരമായ കുറ്റമാണ്.

അതേസമയം സൗദി തലസ്ഥാന നഗരത്തിലും കിഴക്കൻ പ്രവിശ്യയിലും കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. റിയാദ് അൽ സഫ ഡിസ്ട്രിക്ടിലുള്ള ഒരു വാണിജ്യ കെട്ടിടത്തിലും കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുള്ള വ്യവസായ ശാലയിലുമാണ് കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായത്. റിയാദിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് തീ പിടിച്ചത്. വിവരം ലഭിച്ചതനുസരിച്ച് ഉടന്‍ തന്നെ സിവിൽ ഡിഫൻസ് സംഘങ്ങളെത്തി തീയണച്ചു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Advertisement