1947ൽ സഹോദരിയുമായി പിരിഞ്ഞു, ഒടുവിൽ 105ാം വയസിൽ ഇന്ത്യയിലുള്ള സഹോദരിയുടെ കുടുംബത്തെ കണ്ടുമുട്ടി ഹാജിറ

അമൃത്സർ: 1947 ലെ വിഭജന കാലത്ത് രണ്ട് രാജ്യങ്ങളിലായി, കണ്ടുമുട്ടാനായി പലവഴിയിലൂടെ നടത്തിയ ശ്രമങ്ങളും പാഴായി ഒടുവിൽ മക്കയിൽ വച്ച ബന്ധുക്കളുടെ കൂടിക്കാഴ്ച.

ഇന്ത്യയിലുള്ള സഹോദരിയുടെ കുടുംബാംഗങ്ങളെയാണ് 105 വയസുകാരി ഒടുവിൽ വ്യാഴാഴ്ച മക്കയിൽ വച്ച് കണ്ടുമുട്ടുന്നത്. വിഭജന കാലത്ത് ഹാജിറാ ബീവി പാകിസ്ഥാനിലും സഹോദരി മജീദ പഞ്ചാബിലുമായത്. സഹോദരിമാർക്ക് കൂടിക്കാഴ്ച നടത്താൻ പലപ്പോഴായി ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ സാധ്യമാകാതെ വരികയായിരുന്നു.

ഖർതാർപൂരിലെ ഗുരുദ്വാരയിൽ വച്ച് ബന്ധുക്കളെ കാണാനുള്ള ശ്രമങ്ങളും ഫലം കാണാതെ വരികയും മാസങ്ങൾക്ക് മുൻപ് മജീദ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മജീദയുടെ മകളും 60കാരിയുമായ ഹനിഫാൻ മാതൃസഹോദരിയെ കാണണമെന്ന് ഉറപ്പാക്കിയത്. മക്കയിലെ കബ്ബയിൽ വച്ചാണ് ആദ്യമായി ഇവർ തമ്മിൽ കാണുന്നത്. നേരത്തെ പലപ്പോഴായി വീഡിയോ കോളുകളിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് പാകിസ്ഥാനിലുള്ള യുട്യൂബ് ഇൻഫ്ലുവൻസർ നസീർ ദില്ലോൺ സഹോദരിമാരുടെ വിവരം അറിയുന്നത്. ഇതിന് പിന്നാലെ ദില്ലോണാണ് ഇരുവരേയും മക്കയിലെത്തിക്കുന്നത്. പഞ്ചാബിലെ കപൂർത്തലയിലാണ് ഹനിഫാൻ താമസിക്കുന്നത്. ഹാജിറാ ബീവിയെ കാണാനായി ഹനിഫാൻ വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും വിസ ലഭിക്കാതെ വരികയായിരുന്നു.

ജൂൺമാസത്തിൽ മജീദ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരിയുടെ വിയോഗ വാർത്ത അറിയിക്കാനായി വിളിച്ചപ്പോഴാണ് ബന്ധുക്കളെ കാണാനുള്ള തീവ്രമായ ആഗ്രഹം ഹാജിറ ബീവി പങ്കുവയ്ക്കുന്നത്. കാണാനുള്ള ശ്രമങ്ങൾ പാഴായതോടെ ഇരു കുടുംബങ്ങളും പ്രതീക്ഷ കൈ വിട്ടിരുന്നു. ഇതിനിടയിലാണ് വിവരം നസീർ ദില്ലോൺ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ പോൾ സിംഗ് ഗില്ലിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുകുടുംബങ്ങളേയും ദില്ലോൺ മുൻകൈ എടുത്ത് മക്കയിലെത്തിക്കുകയായിരുന്നു. നേരത്തെ ഹനീഫാൻ ഖർതാർപൂർ സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ അനുമതി നിഷേധിച്ചതിന് കാരണം ഇന്നും കുടുംബങ്ങൾക്ക് അറിവില്ല. ഹനീഫാന്റെ വിസ അപേക്ഷ ഇന്ത്യയിലെ പാക് ഹൈകമ്മീഷനാണ് തള്ളിയത്.

Advertisement