രണ്ട് ആൺമക്കളെ വെടിവച്ചു കൊന്നു; ഫെയ്സ്ബുക്കിന്റെ സ്വാധീനത്താലെന്ന് യുവതി

ന്യൂയോർക്ക്: യുഎസിൽ രണ്ട് ആൺകുട്ടികളെ വെടിവച്ച് കൊന്നത് ഫെയ്സ്ബുക്കിന്റെ സ്വാധീനത്തിലാണെന്ന് മുപ്പത്തിരണ്ടുകാരിയായ യുവതി. ടിഫാനി ആൻ കാതറിൻ ലുകാസ് ആണ് ആറു വയസ്സുകാരൻ മൗറിസ് ബേക്കർ, ഒൻപതു വയസ്സുകാരൻ ജെയ്ഡൻ ഹോവാർഡ് എന്നിവരെ കൊന്നത്.

നവംബർ എട്ടിനാണ് കെന്റക്കിയിലെ വീട്ടിൽ വെടിയേറ്റ നിലയിൽ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ തലയ്ക്കാണ് വെടിയേറ്റതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബീൽ പറഞ്ഞു. നാല് വട്ടം വെടിയുതിർത്തു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് യുവതി പറഞ്ഞത്. ഫെയ്സ്ബുക്കിന്റെ സ്വാധീനത്തിലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറഞ്ഞു.

അയൽക്കാരനാണ് കുട്ടികൾക്കു വെടിയേറ്റ വിവരം പൊലീസിനെ അറിയിച്ചത്. വീടിനു പുറത്ത് വഴിയിൽ വച്ച് ലുകാസ് കുഴഞ്ഞു വീഴുന്നത് കണ്ട് അടുത്തു ചെന്നു. കുട്ടികൾ മരിക്കുകയാണെന്നായിരുന്നു ലുകാസ് ഇയാളോട് പറഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ കുട്ടികളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫെയ്സ്ബുക്കിന്റെ സ്വാധീനത്തിലാണ് കൊലപാതകം ചെയ്തതെന്ന യുവതിയുടെ വാദം അംഗീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്യാൻ മാത്രം സ്വാധീനം ചെലുത്താൻ ഫെയ്സ്ബുക്കിന് സാധിക്കില്ലെന്ന് യുവതിയു‌ടെ ബന്ധുവും മൊഴി നൽകി.

Advertisement