കൂടുതൽ വിദേശബന്ദികളെ വിട്ടയയ്ക്കും; ഗാസ ഇസ്രയേൽ സൈന്യത്തിന്റെ ശവപ്പറമ്പാക്കും: ഹമാസ്

ഗാസ: വരും ദിവസങ്ങളിൽ കൂടുതൽ വിദേശ ബന്ദികളെ വിട്ടയയ്ക്കുമെന്നും ഗാസയെ ഇസ്രയേൽ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ്. വിദേശബന്ദികളെ വിട്ടയയ്ക്കുന്ന കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസിന്റെ സായുധവിഭാഗമായ ഇസദീൻ അൽ ഖാസം ബ്രിഗേഡ്‌സ് വക്താവ് അബു ഒബൈദ പറഞ്ഞു.

ഗാസ, ഇസ്രയേൽ സൈനികർക്കും രാഷ്ട്രീയ, സൈനിക നേതൃത്വത്തിനും ഗാസ ശവപ്പറമ്പും ചതുപ്പുകെണിയുമായി മാറും ഒബൈദ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിനും അവസാനമാകും. ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങൾ തകർത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ പറഞ്ഞു. ഇസ്രയേലിന്റെ നിരവധി ടാങ്കുകൾ തകർത്തു. ഇസ്രയേൽ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നൽകുന്നത്. അതിർത്തിമേഖലകളിൽ കടന്നുകയറി ഇസ്രയേൽ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഒബൈദ അറിയിച്ചു.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയിൽ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേൽ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോർട്ട്. എന്നാൽ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.

വടക്കൻ ഗാസയിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിൽ അതിരൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇസ്രയേൽ വ്യോമസേന ഗാസയിൽ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 3,500 കുട്ടികൾ ഉൾപ്പെടെ 8,525 പേർ മരിച്ചുവെന്നാണ് ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിനിടെ വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപിലാണ് സ്‌ഫോടനമുണ്ടായത്. സംഘർഷ മേഖലയിലെ ചട്ടങ്ങൾ ലംഘിച്ച് ഇസ്രയേൽ സൈന്യമാണ് അഭയാർഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജബലിയ മേഖലയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരുപതിലധികം വീടുകൾ പൂർണമായും തകർന്നെന്നും ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒട്ടേറെപ്പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

നഗരത്തിൽനിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന ജബലിയ അഭയാർഥി ക്യാംപ്, ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഏറ്റവും വലുതാണ്. 2023 ജൂലൈയിലെ യുഎൻ കണക്കുപ്രകാരം 1,16,000 പലസ്തീനിയൻ അഭയാർഥികളാണ് അവിടെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertisement