നേപ്പാളിലെ കാഠ്മണ്ഡുവിന് സമീപം വീണ്ടും ഭൂചലനം: ആളപായമില്ല

കാഠ്മണ്ഡു: ഭീതി വിതച്ച് നേപ്പാളിൽ വീണ്ടും ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവിനു സമീപമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലർച്ചെ 4:17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലും നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 55 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ്. ഇതിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലകളിൽ ഉൾപ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്
ഒക്ടോബർ മൂന്നിന് നാല് ഭൂകമ്പങ്ങളാണ് നേപ്പാളിൽ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ നാല് ഭൂകമ്പങ്ങളും നേപ്പാളിനെ ഞെട്ടിച്ചിരുന്നു. ഉത്തരാഖണ്ഡിലെ തീർഥാടന നഗരമായ ജോഷിമഠിൽ നിന്ന് 206 കിലോമീറ്റർ തെക്കും, ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 284 വടക്കും, പടിഞ്ഞാറൻ നേപ്പാളിലെ ദീപായൽ ജില്ലയിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Advertisement