വംശീയ വിദ്വേഷം; ഫ്ലോറിഡയിൽ 20 വയസുകാരൻ 3 കറുത്ത വർഗ്ഗക്കാരെ വെടിവെച്ച് കൊന്നു, സ്വയം ജീവനൊടുക്കി

വാഷിങ്ടൻ: അമേരിക്കയിലെ ഫ്ലോറിഡയിൽ 20 വയസുകാരൻ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ വിദ്വേഷമാണ് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജാക്സൺ വില്ലയിലെ കടയിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്തവർഗ്ഗക്കാരാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് അമേരിക്കയെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലയിലുള്ള ജനറൽ സ്‌റ്റോറിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് മൂന്ന് കറുത്തവർഗ്ഗക്കാർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാവും സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഒരു പിസ്റ്റളും AR-15 സെമി-ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് ആക്രമിയെത്തിതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെയോ വെടിയേറ്റവരുടെയോ പേരുകൾ ഉദ്യോഗസ്ഥർ ഉടൻ പുറത്തുവിട്ടിട്ടില്ല. കറുത്ത വർഗക്കാരെ വെടിവെച്ച ശേഷം അക്രമി ചില രേഖകള്‍ പ്രദേശത്ത് വിതറിയിരുന്നു. ഇതിന് ശേഷമാണ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. 5 വർഷങ്ങള്‍ക്ക് മുമ്പ് ജാക്‌സൺവില്ലിൽ ഒരു വീഡിയോ ഗെയിം ടൂർണമെന്റിനിടെ ഒരു ആക്രമി കറുത്ത വർഗക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ വാർഷികമായാണ് ഇയാള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Advertisement