കുട്ടികൾക്ക് ദിവസം ഒരു മണിക്കൂർ മാത്രം ഇൻറർനെറ്റ്, ‘മൈനർ മോഡ്’; മൊബൈൽ വൻ അപകടം

ബെയ്ജിങ്: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ നടപടികളുമായി ചൈന. മൊബൈൽ വൻ അപകടമെന്നും കുട്ടികളിൽ മൊബൈൽ ഉപയോഗം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈന തിരുത്തൽ നടപടിയുമായി രംഗത്ത് വന്നത്. എട്ടു മുതൽ പതിനഞ്ചു വരെ പ്രായത്തിലുള്ള കുട്ടികൾക്ക് ദിവസം ഒരു മണിക്കൂർ മാത്രം ഇൻറർനെറ്റ് അനുവദിച്ചാൽ മതി എന്നാണ് സർക്കാർ തീരുമാനം. എട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 40 മിനിറ്റു മാത്രമേ സ്മാർട്ടഫോൺ ഉപയോഗം അനുവദിക്കൂ.

16 മുതൽ 18 വരെ പ്രായക്കാർക്ക് ദിവസം രണ്ടു മണിക്കൂർ അനുവദിക്കും. കുട്ടികൾക്ക് ഫോണുകളിൽ രാത്രി 10 മുതൽ പുലർച്ചെ 6 വരെ മൊബൈൽ ഇന്റർനെറ്റ് അനുവദിക്കില്ലെന്നാണ് ചൈനയുടെ തീരുമാനം. സെപ്തംബർ രണ്ടു വരെ പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനം നടപ്പാക്കാനാണ് ചൈനയുടെ തീരുമാനം. സ്മാർട്ട് ഫോണുകളിൽ ‘മൈനർ മോഡ്’ കൊണ്ടുവരണമെന്നും സർക്കാർ മൊബൈൽ ഫോൺ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് മണിക്കൂറിൽ താഴെ വീഡിയോ ഗെയിമുകൾ കളിക്കാനുള്ള സമയം പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയ സൈറ്റുകളും കുട്ടികൾക്കായി യഥാക്രമം 40 മിനിറ്റ് പ്രതിദിന പരിധിയും 14 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് നിരോധനവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ചൈന നടപപ്പിലാക്കിയിട്ടുണ്ട്.

ഈ വർഷമാദ്യം ഗ്വാങ്‌സിയിൽ 13 വയസ്സുള്ള ആൺകുട്ടി തന്റെ പിതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫോണിൽ നിരന്തരം കളിച്ചുകൊണ്ടിരുന്ന മകനിൽ നിന്ന് മൊബൈൽ എടുത്തതിനായിരുന്നു പ്രതികരണം. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചൈനയുടെ വികസനത്തിന് യുവാക്കൾ നിർണായകമാണെന്ന് ഷി ജിൻപിങ് സർക്കാർ ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം വരുന്നത്. ഈ തീരുമാനം വന്നതോടെ പല ചൈനീസ് കമ്പനികളുടെയും ഓഹരികൾ ആഗോള വിപണിയിൽ കുത്തനെ ഇടിഞ്ഞു.

Advertisement