‘അടുത്ത വർഷം തിരികെ എത്താം’, എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു, ആശങ്കയ്ക്ക് അറുതി

വൈപ്പിൻ: പരീക്ഷയിൽ തോറ്റത് വീട്ടിലറിയിക്കാൻ പേടിച്ച് വിവരം വീട്ടിലറിയിക്കാതിരിക്കാന്‍ പല വിധ മാർഗങ്ങളാണ് ഇന്നത്തെ കുട്ടികൾ സ്വീകരിക്കുന്നത്. വൈപ്പിനിലെ മൂന്ന് വിരുതന്മാർ ഇത്തരത്തിലുണ്ടാക്കിയ പൊല്ലാപ്പിന് ഒടുവിൽ പൊലീസ് സ്റ്റേഷനിലാണ് അന്ത്യമായത്. എട്ടാംക്ലാസിലെ ക്രിസ്തുമസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടിയതിന് ഒരു കത്തും എഴുതി വെച്ച് നാടുവിടുകയാണ് 13 വയസ്സുകാരായ വിരുതൻമാർ ചെയ്തത്

എറണാംകുളം വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികളാണ് ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. സ്വന്തം കൈപ്പടയിൽ വീട്ടുകാർക്ക് കത്തെഴുതി വച്ചിട്ടായിരുന്നു ഒളിച്ചോട്ടം. എറണാംകുളം പുതുവൈപ്പ് സ്വദേശികളായ മൂന്നുപേരാണ് ജനുവരി 5ന് രാവിലെ 11മണിയോടെ വീടുവിട്ടത്.

ഒരാൾ വീട്ടിൽ എഴുതി വച്ച കത്ത് ഇപ്രകാരമാണ്…
‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ – ….ഉം, -…ഉം കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാന്‍ നിൽക്കരുത്. ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ തിരിച്ച് വരൂ. അപ്പോൾ മാത്രമേ ഞങ്ങളെ പ്രതീക്ഷിച്ചാൽ മതി. ഞങ്ങൾ പോവുന്നത് കൊണ്ട് പൊലീസിനേയും പട്ടാളത്തിനേയും അറിയിക്കണം എന്നില്ല. എന്തായാലും ഒരു ദിവസം ഞങ്ങള് വരും.’

അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തെഴുതി വീട്ടിൽ വെച്ചതിനാൽ വീട്ടുകാരു പൊലീസും ആ ലൈനിൽ അന്വേഷണം നടത്തി. തങ്ങളുടെ പേരും, ഇനി സംശയം വേണ്ടെന്ന് കരുതി കൂടെ വിളിപ്പേരും ചേർത്ത് എഴുതിയാണ് കക്ഷികൾ മുങ്ങിയത്. പരീക്ഷയെ പറ്റിയും തോൽവിയെ പറ്റിയും യാതൊരു സൂചനയും കത്തിലില്ല. ലോകം ചുറ്റി അടുത്ത ജനുവരിയിൽ തിരിച്ചുവരാനായിരുന്നു കുട്ടികളുടെ പ്ലാൻ. ഞങ്ങളെ അന്വേഷിച്ച് വരണ്ട, പൊലീസിനെയും പട്ടാളത്തെയും അറിയിക്കുകയും വേണ്ടെന്നും കത്തിൽ പറയുന്നു. എന്നാൽ അന്വേഷിക്കാതിരിക്കാന്‍ മാതാപിതാക്കൾക്ക് ആവില്ലല്ലോ. അവർ ഞാറയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലുക്കൌട്ട് നോട്ടീസും ഇറക്കി. ഇന്നലെ രാത്രി തന്നെ കേരള പൊലീസ് കുട്ടികളെ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് കണ്ടെത്തി.

തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് കണ്ടെത്തിയ കുട്ടികളെ ഞാറക്കൽ പൊലീസ് ഉച്ചയോടെ ജില്ലാ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടികളെ വീട്ടിലേക്ക് വിട്ടയക്കുമെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു.

Advertisement