അബദ്ധത്തിൽ ഭൂമിയിൽ നിന്ന് തെറ്റായ സന്ദേശം അയച്ചു; നാസയ്ക്ക് വോയേജർ – 2 ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടമായി

വാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്ക് തങ്ങളുടെ വോയേജർ – 2 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി നഷ്ടമായി. ഭൂമിയിൽ നിന്ന് ഏകദേശം 19.9 ബില്ല്യൻ കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന വേയേജർ പേടകം നിലവിൽ ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിർമിത വസ്‍തുവാണ്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്ന് ജൂലൈ 21ന് വോയേജർ – 2ലേക്ക് അയച്ച ചില സന്ദേശങ്ങളിലെ പിഴവ് കാരണം പേടകത്തിലെ വലിയ ഡിഷ് ആന്റിന ഭൂമിയിൽ നിന്ന് അകലേക്ക് തിരിയുകയായിരുന്നു.

ബഹിരാകാശ പേടകത്തിലെ ആന്റിന വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞതെങ്കിലും നാസയുടെ ഡീപ്പ് സ്‍പേസ് നെറ്റ്‍വർക്ക് സ്റ്റേഷനുമായുള്ള ആശയ വിനിമയം തകരാറിലാക്കാൻ മാത്രം പര്യാപ്തമായിരുന്നു അത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നാസ ആരംഭിച്ചതായി ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. നാസയുടെ ഡീപ്പ് സ്പേസ് നെറ്റ്‍വർക്കിന്റെ ഭാഗമായ ആന്റിനയിൽ നിന്ന് ശരിയായ സന്ദേശങ്ങൾ വോയേജർ -2ലേക്ക് അയക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ തകരാർ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അത് സാധ്യമായില്ലെങ്കിൽ ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വരും.

വോയേജർ – 2 പേടകം ഇപ്പോഴുള്ള അകലത്തിൽ നിന്ന് ഒരു സന്ദേശം ഭൂമിയിലെത്താൻ ഏകദേശം 18 മണിക്കൂറുകൾ എടുക്കും. ഓരോ വർഷവും പലതവണ സ്വയം റീസെറ്റ് ചെയ്യുന്ന തരത്തിലാണ് വോയേജർ -2നെ രൂപകൽപന ചെയ്തിരിക്കുന്നത്. ഇങ്ങനെ റീസെറ്റ് ചെയ്യുമ്പോൾ ആൻറിനയും ഭൂമിയുടെ ദിശയിലേക്ക് സ്വയം ക്രമീകരിക്കും. ഇനി അടുത്ത റീസെറ്റിങ് നടക്കേണ്ടത് ഒക്ടോബർ 15ന് ആണ്. മറ്റ് ശ്രമങ്ങൾ വിജയിക്കുന്നില്ലെങ്കിൽ പേടകവുമായുള്ള ആശയ വിനിമയ ബന്ധം പുനഃസ്ഥാപിക്കാൻ അന്നുവരെ കാത്തിരിക്കേണ്ടി വരും. അത്രയും നാൾ സുരക്ഷിതമായി വോയേജർ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ.

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് 1977ൽ വിക്ഷേപിച്ചതാണ് വോയേജർ -2നെ. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വോയേജർ – 1 വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് തന്നെ വോയേജർ – 2 വിക്ഷേപിച്ചിരുന്നു. എന്നാൽ വ്യാഴത്തിന്റെയും ശനിയുടെയും സഞ്ചാര പഥത്തിലെത്താൻ കൂടുതൽ സമയമെടുത്തു.

2018 നവംബർ ആദ്യത്തിൽ വോയേജർ – 2 സൗരയൂഥത്തിന്റെ അതിർത്തി കടന്നിരുന്നു. 2012ൽ തന്നെ വോയേജർ – 1 ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. വോയേജർ ദൗത്യത്തിന്റെ ഭാഗമായ ഈ രണ്ട് റോബോട്ടിക് ബഹിരാകാശ പേടകങ്ങളും ഇപ്പോഴും ദൗത്യം തുടരുകയാണ്. വ്യാഴം, ശനി, യുറാനസ്, നെപ്‍റ്റ്യൂൺ, എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാൻ മനുഷ്യനെ ഏറെ സഹായിച്ചിട്ടുള്ളത് വോയേജർ -2 ആണ്. എന്നാൽ എന്നെങ്കിലും ഒരിക്കൽ അന്യഗ്രഹ ജീവികൾ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഭൂമിയിൽ നിന്നുള്ള ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരം രണ്ട് വോയേജർ പേടകങ്ങളിലുമുണ്ട്.

ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദങ്ങൾ, നിരവധി ചിത്രങ്ങൾ, 55 ഭാഷകളിലെ ആശംസകൾ, അന്നത്തെ അമേരിക്കൻ പ്രസിഡന്റിന്റെയും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെയും സന്ദേശങ്ങൾ, ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതവുമെല്ലാം വോയേജറുകളിലെ ശേഖരത്തിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള സംഗീതവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

Advertisement